ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും മറ്റ് പ്രധാന ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്റെ സേവനം പൂർണതോതിൽ നടക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.ഷീജ അറിയിച്ചു. നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ കാർഡിയോളജി, അസ്ഥിരോഗം,ശിശുരോഗം, ഫിസിഷ്യൻ, സർജൻ, അനസ്തേഷ്യ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ  ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും  ലഭ്യമാണ്. എല്ലാ ആശുപത്രികളിലും എക്സ്റേ, ഇസിജി സൗകര്യങ്ങളുമുണ്ട്. പമ്പയിലും സന്നിധാനത്തും ലബോറട്ടറിയും, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളിൽ വെന്റിലേറ്ററുകളോടു കൂടിയ തീവ്രപരിചരണ വിഭാഗങ്ങളും പ്രവർത്തിക്കുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള രണ്ട്  പാതവക്കുകളിലായി 13 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഓരോ കേന്ദ്രത്തിലും പരിശീലനം ലഭിച്ച രണ്ട് നഴ്സിംഗ് വിദ്യാർഥികളും നാല് അയ്യപ്പസേവാസംഘം വാളണ്ടിയർമാരും സേവനം  ചെയ്യുന്നു. ഹൃദയ പുനരുജ്ജീവന യന്ത്രം, പൾസോക്സി മീറ്റർ, ഗ്ലൂക്കോമീറ്റർ, ബി.പി അപ്പാരറ്റസ്, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ ഉപകരണങ്ങളും ഇവിടങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് പാണ്ടിത്താവളം, കരിമല തുടങ്ങിയ സ്ഥലങ്ങളിലും അടിയന്തര വൈദ്യസഹായ    കേന്ദ്രങ്ങൾ ആരംഭിക്കും. നവംബർ 16 മുതൽ 20 വരെ 2269 പേരാണ് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ ചികിത്സ തേടിയത്. ജില്ലാ ഭരണകൂടം, ദേവസ്വം ബോർഡ്, ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം എന്നിവർ സംയുക്തമായാണ് അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്. വനം വകുപ്പ് സജ്ജമാക്കിയിട്ടുള്ള താത്ക്കാലിക ഷെഡുകളിലാണ് വൈദ്യസഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വ പരിശോധന നടത്തിവരുന്നു. കൊതുക് നശീകരണത്തിനായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊതുകിന്റെ ഉറവിട നശീകരണം, സ്പ്രേയിംഗ്, ഫോഗിംഗ് എന്നിവയും നടന്നുവരുന്നു.
പമ്പ മുതൽ ളാഹ വരെയുള്ള സ്ഥലങ്ങളിൽ മൊബൈൽ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാണ്. ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലും പമ്പ മുതൽ സന്നിധാനം വരെയുള്ള പാതകളിലും തീർഥാടകർ ഹൃദയാഘാതം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സന്നിധാനത്തു നിന്ന് പമ്പയിലേക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ, നിലയ്ക്കൽ,        വടശ്ശേരിക്കര, പെരുനാട്, പന്തളം എന്നിവിടങ്ങളിലും പ്രത്യേക ആംബുലൻസ് സൗകര്യം ലഭ്യമാണ്. പന്തളം വലിയകോയിക്കൽ ക്ഷേത്രപരിസരത്ത് എല്ലാ ദിവസവും രാവിലെ എട്ട് മുതൽ വൈകുന്നേരം എട്ട് വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.
ജില്ലയിൽ തീർഥാടകർക്കുള്ള ആരോഗ്യ സഹായ സേവനങ്ങളുടെ ഏകോപനം ശബരിമല നോഡൽ ഓഫീസറായ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരിയും അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.ആർ.സന്തോഷ് കുമാറും നിർവഹിക്കുന്നു. സന്നിധാനത്തെ പ്രവർത്തനങ്ങൾ ഡോ.സുരേഷ് ബാബുവാണ് ഏകോപിപ്പിക്കുന്നത്.