കോഴിക്കോട് നഗരത്തിന്റെ ഗതാഗത വികസനത്തില്‍ പുത്തന്‍ വഴിത്തിരിവായി തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 10 മാസവും കൊണ്ടാണ് ഇരു മേല്‍പ്പാലങ്ങളുടെയും പണി പൂര്‍ത്തിയാക്കിയത്. ആറുവരി ദേശീയ പാതയിലെ പകുതി ഭാഗം ഇപ്പോള്‍ മേല്‍പ്പാലവും അനുബന്ധ സര്‍വീസ് റോഡുകളുമായി ഗതാഗത സജ്ജമായിരിക്കുകയാണ്. 46 കോടി രൂപ ചെലവഴിച്ചാണ് തൊണ്ടയാട് മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
പൊതുമരാമത്തു വകുപ്പിന്റെ കാര്യക്ഷമത, പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന മികവ് എന്നിവ മേല്‍പ്പാലം തലയുയര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കോഴിക്കോട് ദേശീയപാത 66 ബൈപ്പാസ്സില്‍ മാവൂര്‍ റോഡുമായി സംഗമിക്കുന്ന സ്ഥലത്താണ് തൊണ്ടയാട് മേല്‍പ്പാലം. ദിനംപ്രതി 45000 ത്തോളം വാഹനങ്ങള്‍ ദേശീയപാത 66 ബൈപ്പാസ്സിലൂടെ കടന്നുപോവുന്നു. സമീപമുള്ള മെഡിക്കല്‍ കോളേജ്, വ്യവസായ – വാണിജ്യ സ്ഥാപനങ്ങള്‍, ഓഫീസ് സമുച്ഛയങ്ങള്‍, കോഴിക്കോട് സിറ്റി എന്നിവ മൂലം തിരക്കേറിയ ഈ ജംഗ്ഷനില്‍ സുഗമമായ വാഹന ഗതാഗതത്തിന് മേല്‍പാലം സഹായകമാവും.
കോഴിക്കോട് ബൈപാസിലെ പ്രധാന കവലകളില്‍ ഒന്നായ രാമനാട്ടുകര ജംഗ്ഷനിലെ ഫ്‌ളൈഓവര്‍ 63 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോഴിക്കോട് ദേശീയപാത 66 ബൈപ്പാസില്‍ ദേശീയപാത 966-മായി സംഗമിക്കുന്ന സ്ഥലത്താണ് രാമനാട്ടുകര മേല്‍പ്പാലം. തുടര്‍ച്ചയായി 6 സ്പാനുകള്‍ക്ക് ശേഷം മധ്യഭാഗത്തു മാത്രം എക്‌സ്പാന്‍ഷന്‍ ഗ്യാപ് നല്‍കി ഇന്റഗ്രേറ്റഡ് രീതിയില്‍ ബെയറിംഗുകള്‍ ഒഴിവാക്കിക്കൊണ്ടാണ് മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തോടു കൂടി 6 വരി ദേശീയപാതയുടെ പകുതിഭാഗം മേല്‍പാലത്താല്‍ സൗകര്യപ്രദമാവും.
74 കോടി 96 ലക്ഷം രൂപയ്ക്ക് നിര്‍മിക്കാന്‍ ഉദ്ദേശിച്ച രാമനാട്ടുകര മേല്‍പ്പാലത്തിന്റെ നിര്‍മാണം 63 കോടിയില്‍ ഒതുക്കി. തൊണ്ടയാട് മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക 51 കോടി 41 ലക്ഷമായിരുന്നു. പണി പൂര്‍ത്തിയാക്കിയപ്പോള്‍ 46 കോടിയേ ചിലവായുള്ളൂ ഇതിലൂടെ 14 കോടി രൂപ ഖജനാവിലേക്ക് തിരികെ നല്‍കാന്‍ സാധിക്കുകയും ചെയ്തു.