ദുരിതകടലില്‍ രാധയ്ക്ക് സ്വാന്തനമേകാന്‍ ജയില്‍ വകുപ്പും ലൈഫ് മിഷനും കൈകോര്‍ത്തപ്പോള്‍ രാധക്കും കുടുംബത്തിനും ലഭിച്ചത് തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടം. കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്ത് സ്വദേശി കുഞ്ഞമ്പുവിന്റെ ഭാര്യയാണ് രാധ. കൂലിപ്പണി എടുത്താണ് കുഞ്ഞമ്പു കുടുംബം പുലര്‍ത്തിയിരുന്നത്. സ്വന്തമായൊരു വീട് എന്നത് ഇരുവരുടെയും ഏറെ നാളത്തെ സ്വപ്നമായിരുന്നു. സ്വന്തമായി ഭൂമി ഉണ്ടെങ്കിലും വീട് വെയ്ക്കാന്‍ ആവശ്യമായ പണം കുഞ്ഞമ്പുവിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.2009-2010 സാമ്പത്തിക വര്‍ഷം കുഞ്ഞമ്പു ഇ എം എസ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിനായി അപേക്ഷിച്ചു. പദ്ധതി പ്രകാരം 75000 രൂപ ധന സഹായവും ലഭിച്ചു. 67500 രൂപ ഭവന നിര്‍മ്മാണത്തിനായി കുഞ്ഞമ്പു വാങ്ങി, വീടുപണി ആരംഭിച്ചു. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഏറെനാള്‍ താമസിയാതെ കുഞ്ഞമ്പുവിന് ക്യാന്‍സര്‍ രോഗവും പിടിപെട്ടു. അപ്പോഴേക്കും വീടിന്റെ കാല്‍ഭാഗം പണിയെ പൂര്‍ത്തിയായിരുന്നുള്ളു.കൈയിലുണ്ടായിരുന്ന തുകയ്ക്ക് പുറമെ ഭവന നിര്‍മ്മാണത്തിനായി അനുവദിച്ച തുകയില്‍ നിന്നും ചികിത്സക്കായി പണം ഉപയോഗിക്കേണ്ടി വന്നു. 7500 രൂപ മാത്രമായിരുന്നു കൈയില്‍ അവശേഷിച്ചത്. അധികം താമസിയാതെ കുഞ്ഞമ്പു മരിച്ചു. കാല്‍ഭാഗം പണിതീര്‍ത്ത വീട്ടില്‍ മേല്‍ഭാഗം പായ വിരിച്ച് ഒന്‍പത് വര്‍ഷത്തോളം പിന്നീട് രാധയും കുടുംബവും താമസിച്ചു. ഏക മകളും അവരുടെ മകനും രാധക്കൊപ്പമാണ് താമസിക്കുന്നത്. മകള്‍ കൂലിപ്പണി എടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ഇപ്പോള്‍ രാധയുടെ പേരമകന്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
2018 ല്‍ ലൈഫ്മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ രാധയെ ഭാഗ്യം തുണച്ചു. നിര്‍മ്മാണം പൂര്‍ത്തിയാവാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ധനസഹായത്തിന് രാധ തിരഞ്ഞെടുക്കപ്പെട്ടു.എട്ട് വര്‍ഷത്തോളം കൊടും വെയിലത്തും പേമാരിയിലും പണിതീരാത്ത വീട്ടില്‍ ദുരിത ജീവിതം നയിക്കേണ്ടി വന്ന ഈ പാവങ്ങള്‍ക്ക് ലൈഫ് മിഷന്‍ അനുഗ്രഹമായി.അങ്ങനെ ഭവന നിര്‍മ്മാണത്തിന് 95000 രൂപ അനുവദിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ ഈ 95000 രൂപ കൊണ്ട് വീടു പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലന്ന് മനസ്സിലായപ്പോള്‍ അധികൃതര്‍ ദൈവദൂതന്‍മാരെപോലെ അവിടെയും രാധയ്ക്ക് തുണയായി. തുടര്‍ന്ന് രാധയുടെ വീട് പണി പൂര്‍ത്തീകരിക്കാന്‍ ജയില്‍ തടവുപുള്ളികളുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ സജിത്ത് പുളുക്കൂല്‍ ചീമേനി തുറന്ന ജയില്‍ സൂപ്രണ്ടിന് കത്തെഴുതി. ഇതിന്റെ ഫലമായി പെട്ടന്ന് തന്നെ വീട് പണി പൂര്‍ത്തീകരിക്കാനായി ചീമേനി തുറന്ന ജയിലിലെ തടവ് പുള്ളികളെ വിട്ട് കൊടുക്കാന്‍ ഗവണ്‍മെന്റ് പ്രത്യേക ഉത്തരവ് ഇറക്കി. ചീമേനി തുറന്ന ജയിലിലെ സൂപ്രണ്ട് വി ജയകുമാര്‍, ചീമേനി തുറന്ന ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ ശിവപ്രസാദ് എന്നിവരാണ് ഇതിന് മുന്‍കൈ എടുത്തത്.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വാര്‍ഡ് തല കര്‍മ്മസമിതി വീട് പണിക്കാവശ്യമായ സാധന സാമഗ്രികള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ടര ലക്ഷത്തിന്റെ സാധന സാമഗ്രികളും ലഭിച്ചു.തുടര്‍ന്ന് 2018 ആഗസ്ത് മാസത്തോടെ 15 ജയില്‍ തടവുകാരുടെ സഹായത്തോടെ ഭവനനിര്‍മ്മാണം പുനരാരംംഭിച്ചു. രാവിലെ 10 മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെ തടവുകാര്‍ പണിയെടുത്തു. ഒരു ദിവസം 230 രൂപ എന്ന നിരക്കില്‍ ജയില്‍ വകുപ്പ് ഇവര്‍ക്ക് കൂലിയും നല്‍കി. തടവ്കാര്‍ക്ക് ആവശ്യമായ ഭക്ഷണം വാര്‍ഡ് തല കര്‍മ്മ സമിതി നല്‍കി. തുടര്‍ന്ന് ഡിസംബര്‍ മാസത്തോടെ വീടുപണി പൂര്‍ത്തീകരിച്ചു താക്കോല്‍ കൈമാറി. ലൈഫ് മിഷന്റെ സഹായം ലഭിച്ചത് കൊണ്ട് ഇന്ന് രാധയും മക്കളും സുരക്ഷിതമായ വീട്ടില്‍ തലചായ്ക്കുന്നു. രാധയ്ക്കും കുടുംബത്തിനും ലൈഫ്മിഷനോടും ജയില്‍ വകുപ്പിനോടും പറയാനുള്ളത് ഇത്രമാത്രം ഹൃദയം നിറഞ്ഞ നന്ദി….