സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങൾക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വ്യവസായ, കായിക,യുവജനകാര്യമന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷനായിരുന്നു. കേരളത്തിന്റെ കായികപ്രതിഭകളെ അന്താരാഷ്ട്രതലത്തിലേക്കു വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കളിസ്ഥലങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടുകഴിഞ്ഞു. എല്ലാ ജില്ലകളിലും ഉന്നതനിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കുകൾ ഉൾപ്പെടെയുള്ള സ്റ്റേഡിയങ്ങൾ വന്നുകഴിഞ്ഞു. 54 ഇൻഡോർ സ്‌റ്റേഡിയങ്ങൾ നിർമാണപ്രവർത്തനങ്ങളുടെ വ്യത്യസ്തഘട്ടത്തിലാണ്. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയെടുക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർനൽകും. 167 കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകി. 248 പേർക്കുകൂടി നിയമനം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
അത്‌ലറ്റ് ജിൻസൺ ജോസഫ് (ജി.വി.രാജ അവാർഡ്, പുരുഷവിഭാഗം), അത്‌ലറ്റ്  നീന.വി (ജി.വി.രാജ അവാർഡ്, വനിതാവിഭാഗം), ബാഡ്മിന്റൺ പരിശീലകനായ മുരളീധരൻ എസ്. (ഒളിമ്പ്യൻ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്), വോളിബോൾ കോച്ച് എസ്.മനോജ് (മികച്ച കായികപരിശീലകനുള്ള അവാർഡ്), ഡോ.മാത്യൂസ് ജേക്കബ്, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (മികച്ച കോളേജ് കായികപരിശീലകനുള്ള അവാർഡ്)എന്നിവരാണ് അവാർഡുകൾ നേടിയത്. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് മികച്ച കായികനേട്ടം കൈവരിച്ച കോളേജിനുള്ള പുരസ്‌കാരവും സ്‌പോർട്‌സ് അക്കാദമി സ്‌കൂൾതലത്തിലെ മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം കൊല്ലം ജില്ലാ സ്‌പോർട്‌സ് അക്കാദമിയിലെ അബിഗേയിൽ ആരോഗ്യനാഥനും കോളേജ് തലത്തിലുള്ള പുരസ്‌കാരം  അസംപ്ഷൻ കോളേജിലെ ജിൻസി ജോൺസണും മുഖ്യമന്ത്രിയിൽനിന്ന് സ്വീകരിച്ചു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ജി.വി.രാജ അവാർഡ്.
2015-ൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കുമുള്ള ക്യാഷ് അവർഡുകളും 17-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത പരിശീലകർക്കുമുള്ള അവാർഡുകളും മന്ത്രി ഇ.പി.ജയരാജൻ വിതരണം ചെയ്തു.
സ്‌പോർടസ് കൗൺസിൽ വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ, അർജുന-ഖേൽരത്‌ന അവാർഡ് ജേതാവ് കെ.എം.ബീനമോൾ, എൽഎൻസിപിഇ പ്രിൻസിപ്പാൾ ജി.കിഷോർ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.