രാസ ദുരന്തമുണ്ടാകുന്ന ഘട്ടത്തില്‍ സ്വീകരിക്കേണ്ട അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങളുടെ വേഗതയും കൃത്യതയും പരിശോധിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ക് ഡ്രില്‍ നടത്തി. പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിന്റെ എമര്‍ജന്‍സി ഗേറ്റിന് സമീപം പാചക വാതക ടാങ്കര്‍ അപകടത്തില്‍പെട്ട് വാതക ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യമാണ് ഡ്രില്ലിനായി ആവിഷ്‌കരിച്ചത്. അപകടം സംബന്ധിച്ച അറിയിപ്പ് ഐ.ഒ.സി പ്ലാന്റിലും ജില്ലാ ഭരണ കേന്ദ്രത്തിലും എത്തിയതോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.

റവന്യൂ, പോലീസ്, അഗ്‌നിരക്ഷാസേന, ആരോഗ്യ വകുപ്പ് മെഡിക്കല്‍ സംഘം, പഞ്ചായത്ത്,  ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ്, ആര്‍.ടി.ഒ,   ഐ.ഒ.സി സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ്  സ്ഥലത്ത്  എത്തിച്ചേര്‍ന്നത് രക്ഷാപരിശ്രമത്തെ സജീവമാക്കി. പ്രദേശത്തേക്കുള്ള  വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. പോലീസിന്റെ ഇടപെടലില്‍ അപകടസ്ഥലത്ത് നിന്നും ആളുകളെ 300 മീറ്റര്‍ അകലേക്ക് മാറ്റി. തൊട്ടടുത്ത വീടുകളിലെ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു.

പ്രദേശത്തേക്കുള്ള വാഹനഗതാഗതവും നിര്‍ത്തി വച്ചു. അഗ്‌നി രക്ഷാസേന വാട്ടര്‍ കര്‍ട്ടന്‍ ഉപയോഗിച്ച് വാതക വ്യാപനം  നിയന്ത്രിച്ചു.  ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘം  പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ  നല്‍കി. അഞ്ചു  പേരെ ആംബുലന്‍സില്‍  പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍  എത്തിച്ച് കിടത്തി ചികിത്സ നല്‍കി.

ഐ.ഒ.സിയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിളിന്റെ സഹായത്തോടെ പാചക വാതകം  മറ്റൊരു ടാങ്കറിലേക്കു മാറ്റുന്നത് വിജയിച്ചതോടെ ദുരന്ത നിവാരണത്തിലെ പ്രധാനഘട്ടം പൂര്‍ത്തിയായി.  തുടര്‍ന്ന്  പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍  അന്തരീക്ഷത്തിലെ വാതകത്തിന്റെ അളവ് അനുവദനീയമായ അളവിലാണെന്ന് അറിയിച്ചു.   കുടിവെള്ള ലഭ്യത സംബന്ധിച്ച് ജലവിഭവ വകുപ്പും റിപ്പോര്‍ട്ട് നല്‍കി. പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന അടിയന്തരാവസ്ഥ നീക്കിയതായി കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിപ്പ് വന്നതോടെ മോക്ക് ഡ്രില്‍ അവസാനിച്ചു.