മന്ത്രിയുടെ നേതൃത്വത്തില്‍ വ്യവസായ അദാലത്ത് ആഗസ്ത് മൂന്നിന് 

വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനായുള്ള വിവിധ അപേക്ഷകളില്‍ കാലവിളംബമില്ലാതെ തീരുമാനമെടുക്കണമെന്ന് വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശം നല്‍കി. ആഗസ്ത് മൂന്നിന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യവസായ  അദാലത്തുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഈ നിര്‍ദേശം നല്‍കിയത്.

അനുമതിക്കായുള്ള അപേക്ഷകള്‍ വെച്ചുതാമസിപ്പിക്കരുത്. തീരുമാനം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അത് വേഗത്തില്‍ കൈക്കൊണ്ട് അപേക്ഷകനെ അറിയിക്കണം. സംരംഭങ്ങള്‍ തുടങ്ങുന്നതിനും ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും മറ്റുമുള്ള നിര്‍ദേശങ്ങള്‍ ഗൂഗ്ള്‍ സേര്‍ച്ചില്‍ ഉള്‍പ്പെടെ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കാന്‍ ജില്ലാ വ്യവസായ വകുപ്പിനോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

വ്യവസായങ്ങള്‍ തുടങ്ങാനായി വരുന്നവരില്‍ പലര്‍ക്കും അതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അറിയാത്തവരാണ്. പലരും വൈകിയാണ് ഇവയെ കുറിച്ച് ബോധവാന്‍മാരാകുന്നത്. വ്യവസ്ഥകള്‍ പാലിക്കാത്ത കേസുകളില്‍ പോരായ്മകള്‍ ഓരോന്നോരോന്നായി ചൂണ്ടിക്കാണിക്കുന്നതിന് പകരം എല്ലാം ഒന്നിച്ച് അപേക്ഷകനെ അറിയിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വ്യവസായ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തിലേക്ക് ലഭിച്ച അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കണം. അദാലത്തിനായി ലഭിച്ച അപേക്ഷകള്‍ ജില്ലാതലത്തില്‍ പരിഹരിക്കാവുന്നവ, സംസ്ഥാന വകുപ്പ് തലത്തില്‍ പരിഹരിക്കാവുന്നവ, സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ആവശ്യമായവ എന്നിങ്ങനെ മൂന്നായി തരംതിരിച്ച് വിശദാംശങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.

നിയമാനുസൃതമായ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടും നിസ്സാര കാര്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ അനുമതി നിഷേധിക്കുന്ന കേസുകളില്‍ സംരംഭകര്‍ക്ക് കലക്ടര്‍ ചെയര്‍മാനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിനെ (എസ്ഡബ്ല്യുസിബി) സമീപിക്കാം. 15 കോടി രൂപവരെ മൂലധന നിക്ഷേപമുള്ള എന്തു വാണിജ്യ പ്രവര്‍ത്തനത്തിനുള്ള അനുമതിക്കായും ബോര്‍ഡിന്റെ സേവനം തേടാമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍ കുമാര്‍ പറഞ്ഞു.

വ്യവസായ- ഖനന മേഖലകളിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആഗസ്ത് മൂന്നിന് രാവിലെ 10ന് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളിലാണ് വ്യവസായ അദാലത്ത് നടക്കുന്നത്. സംരംഭങ്ങള്‍ക്കുള്ള വായ്പാ ലഭ്യത, വിവിധ വകുപ്പുകളില്‍ നിന്നുളള അനുമതികള്‍, ലൈസന്‍സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അദാലത്തില്‍ പരിഗണിക്കുക.

മൈനിംഗ് ആന്റ് ജിയോളജിയുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ജിയോളജിസ്റ്റ് ഓഫീസില്‍ നേരിട്ടും വ്യവസായവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട പരാതികള്‍ തളിപ്പറമ്പ്, തലശ്ശേരി, മിനി സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫീസുകളിലും ജില്ലാ വ്യവസായ കേന്ദ്രത്തിലും ജൂലൈ 27 വരെ നല്‍കാം. ഫോണ്‍ 04972700928 (ജില്ലാ വ്യവസായ കേന്ദ്രം), 7012946527 (സാഹില്‍ മുഹമ്മദ്, മാനേജര്‍), 9633154556 (നിധിന്‍ ഇ ആര്‍, അസി. ജില്ലാ വ്യവസായ ഓഫീസര്‍).
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍ കുമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.