ആലപ്പുഴ: മഴക്കെടുതിയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും ഓരോ സംഘത്തെ ചെങ്ങന്നൂരിലേക്ക് നിയോഗിച്ചതായി ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. എൻ.ഡി.ആർ.എഫിന്റെ 12 പേരും 15 സൈനികരും അടങ്ങിയ സംഘമാണ് ചെങ്ങന്നൂരിൽ എത്തിയിട്ടുള്ളത്.

ഇരുവിഭാഗവും ചെങ്ങന്നൂർ ആർ.ഡി.ഒ.യുടെ നിർദേശാനുസരണം പ്രവർത്തിക്കും. ഏതടിയന്തര സാഹചര്യവും നേരിടാനായി 60 അംഗ സൈനവ്യും 25 അംഗ ദേശീയ ദുരന്ത നിവാരണ സേനയും കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയിരുന്നു.

മന്ത്രിമാരായ ജി.സുധാകരൻ, ഡോ.തോമസ് ഐസക് എന്നിവരുടെ നിർദേശപ്രകാരം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ജില്ല കളക്ടർ വിലയിരുത്തുന്നുണ്ട്. കുട്ടനാടുൾപ്പടെയുള്ള പ്രദേശങ്ങളിൽ സബ് കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് ദിുരിതാശ്വാസ പ്രവർത്തനം.

ചെറുതന പെരുമാൻതുരുത്തിലെ വെള്ളകെട്ട് അടിയന്തരമായി നീക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. കിടങ്ങറ- ചങ്ങനാശേരി കനാലിലെ പോള നീക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ മൂന്നും താലൂക്കു തലത്തിൽ ഓരോ പെട്രോൾ പമ്പിലും ഇന്ധനം ശേഖരിച്ച് വയ്ക്കാൻ ജില്ല സപ്ലൈ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രാക്ടറുകൾ കരുതലായി വയ്ക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ട്.