* സന്നദ്ധ വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ഒരു ലക്ഷത്തിലധികമായി

ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ പ്രതീക്ഷയുണർത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഇതുവരെ കേരള റസ്‌ക്യൂ പോർട്ടൽ വഴി ഒരുലക്ഷത്തിലധികം പേരാണ് സന്നദ്ധ വോളണ്ടിയർമാരായ രജിസ്റ്റർ ചെയ്തതെന്ന് മഴക്കെടുതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇവരിൽ 415 പേർ ഡോക്ടർമാരാണ്. സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
മഴ പൊതുവിൽ കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനമാകെ ജാഗ്രത തുടരണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിർദേശിച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ശുചീകരണപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് വകുപ്പുതലവൻമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളുടെ ശുചീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകണം. വെള്ളം കയറിയ സ്‌കൂളുകളും ക്യാമ്പുകളായി പ്രവർത്തിച്ച സ്‌കൂളുകളും ശുചിയാക്കുന്നതിന് പ്രാധാന്യം നൽകണം.
ശൗചാലയങ്ങൾ കുറവുള്ള ക്യാമ്പുകളിൽ അതിനുള്ള സൗകര്യം ഒരുക്കാനും നിർദേശം നൽകി.
ഇത്തവണ ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾക്ക് കുടുംബശ്രീയുടെ 3000 ലേറെ പരിശീലനം ലഭിച്ച വോളണ്ടിയർമാരെ സജ്ജമാക്കിയിട്ടുണ്ട്. അടുത്തദിവസം മുതൽ അവർ വെള്ളം കയറിയ വീടുകളിൽ സേവനത്തിനുണ്ടാകും.
ക്യാമ്പുകളിലെല്ലാം സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. 7.38 കോടിയുടെ ഭക്ഷ്യസാധനങ്ങൾ ഇന്നലെ വിതരണം ചെയ്തു.
ഒൻപതുജില്ലകളിൽ വീടുകളുടെയും പൊതുസ്ഥാപനങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ശുചീകരണപ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വരെ 15,000ൽ ഏറെ വീടുകൾ ശുചിയാക്കി. 920 വ്യാപാരസ്ഥാപനങ്ങളും 64 പൊതുസ്ഥാപനങ്ങളും ശുചിയാക്കി. 2960 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു.
അഞ്ചുജില്ലകളിൽനിന്ന് ലഭിച്ച 866 മൃഗങ്ങളുടെ ശവശരീരങ്ങൾ സംസ്‌കരിച്ചു. ഇത്തരത്തിൽ മഴക്കെടുതിയിൽ ചത്ത മൃഗങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശുചീകരണത്തിന് മാത്രം 14,000 വോളണ്ടിയർമാർ മുന്നോട്ടുവന്നിട്ടുണ്ട്.
മിക്കയിടത്തേയും വൈദ്യുതിതകരാർ പരിഹരിച്ചിട്ടുണ്ട്. തകരാറായ 54 സബ്‌സ്‌റ്റേഷനുകളിൽ 42 ഉം പൂർവസ്ഥിതിയിലാക്കി. ബാക്കിയുള്ളവയുടെ പ്രശ്‌നം പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണ്. വൈദ്യുതി തകരാർ മൂലം പമ്പിംഗ് തടസ്സപ്പെട്ട പമ്പുഹൗസുകൾ മിക്കതും തകരാർ പരിഹരിച്ചിട്ടുണ്ട്. എൽ.പി.ജി, പെട്രോളിയം ഇന്ധന വിതരണം സാധാരണ നിലയിലായിട്ടുണ്ട്. വയനാട്ടിലും ആവശ്യമായ ഇന്ധനം ലഭ്യമാക്കിയിട്ടുണ്ട്. ശിരുവാണി ഡാമിലേക്കുള്ള റോഡ് തകരാറിലായത് പരിഹരിക്കാനും ആവശ്യമായ നിർദേശം യോഗം നൽകി.
യോഗത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഫയർ ആൻറ് റസ്‌ക്യൂ ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി.കെ. ജോസ്, മനോജ് ജോഷി, എ.ഡി.ജി.പി ഇൻറലിജൻസ് ടി.കെ. വിനോദ്കുമാർ, എ.ഡി.ജി.പി ബി. സന്ധ്യ, മുഖ്യമന്ത്രിയുടെ പോലീസ് അഡൈ്വസർ രമൺ ശ്രീവാസ്തവ, പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. വി. വേണു, രാജൻ എൻ. ഖോബ്രഗഡേ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ്, വിവിധ വകുപ്പുസെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, വിവിധ സേനാ വിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.