കോന്നി ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.
212 പോളിംഗ് ബൂത്തുകളില്‍ 22 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളും, നാല് അതിതീവ്ര പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. ഈ ബൂത്തുകളില്‍ തത്സമയ വെബ് കാസ്റ്റിംഗ് സൗകര്യമൊരുക്കും.

ഗവി, കൊച്ചു പമ്പ, ആവണിപ്പാറ, മണ്ണീറ എന്നീ ബൂത്തുകള്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളവയാണ്. ഈ ബൂത്തുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനു പുറമേ അധികമായി ഒരാളെ കൂടി നിയോഗിക്കും. ഈ ബൂത്തുകളില്‍ വയര്‍ലെസ് സംവിധാനവും ഏര്‍പ്പെടുത്തും.

അതീവ പ്രശ്‌നബാധിത ബൂത്തുകളില്‍ ഒരു എസ് ഐ, നാല് കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന രണ്ട് പട്രോളിംഗ് സംഘത്തെ നിയോഗിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ക്രമസമാധാന പാലനത്തിനായി കേന്ദ്ര സേനയുടെ രണ്ട് കമ്പനികളെ നിയോഗിക്കും.

വോട്ടെണ്ണല്‍ നടക്കുന്നതും ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യുന്നതുമായ എലിയറയ്ക്കല്‍ അമൃത സ്‌കൂളില്‍ സുരക്ഷ ശക്തമാക്കും. മണ്ഡലത്തെ കോന്നി, ചിറ്റാര്‍, അടൂര്‍ എന്നിങ്ങനെ മൂന്ന് സബ്ഡിവിഷനുകളായി തിരിച്ചിട്ടുണ്ട്.  24 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളാണ് ഇതിലുണ്ടാവുക. മണ്ഡലത്തിലെ മൂന്ന് സബ്ഡിവിഷനുകളിലെ 10 പോലീസ് സ്റ്റേഷനുകളിലായി ഇരുപത് ക്രമസമാധാന നിയന്ത്രണ പട്രോള്‍ സംഘങ്ങളും പതിമൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമും ഉണ്ടാവും.

ഇവയില്‍ ഒന്‍പതെണ്ണം പോലീസ് സ്റ്റേഷന്‍ തലത്തിലും, അഞ്ചെണ്ണം ഇലക്ഷന്‍ സബ് ഡിവിഷന്‍ തലത്തിലും 100 പേരടങ്ങുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുമാണ് പ്രവര്‍ത്തിക്കുക. കൂടാതെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തന സജ്ജമാക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിക്രമ സംഭവങ്ങളുണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി ഒരു എസ് ഐയും ഒരു പോലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ മൂന്ന് സബ്ഡിവിഷനിലും രൂപീകരിക്കും.

മണ്ഡലത്തില്‍ ഉടനീളം പോലീസ് വാഹനങ്ങള്‍ പട്രോളിംഗ് നടത്തും. ഗ്രൂപ്പ് പട്രോള്‍ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കും. ഒന്‍പത് ഡി വൈ എസ് പി മാര്‍, 24 ഇന്‍സ്‌പെക്ടര്‍മാര്‍, 143 എസ് ഐമാര്‍,1147 പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.