· ആകെ വോട്ട് ചെയ്തത് 1,23,804 പേർ
· വോട്ടെണ്ണൽ  ഒക്ടോബർ 24 ന്‌

വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഒക്ടോബർ 24 ന്‌ അറിയാം. 62.66 ശതമാനം സമ്മതിദായകരാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബൂത്തുകളിലേക്ക് എത്തിയത്. ആകെ 1,23,804 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. തപാൽ വോട്ടുകൾ ഉൾപ്പെടുത്താതെയാണിത്.

മണലയം സെന്റ് ആന്റണീസ് പള്ളി ഹാളിലെ 51-ാം നമ്പർ പോളിങ് സ്‌റ്റേഷനിലാണ് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 78.11 ആണ് ഇവിടുത്തെ പോളിങ് ശതമാനം. പേരൂർക്കട പി.എസ്. നടരാജപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 30-ാം നമ്പർ ബൂത്തിൽ 77.21 ശതമാനവും കൊടുങ്ങാനൂർ ബി.വി.എച്ച്.എസ്.എസിലെ 67-ാം നമ്പർ ബൂത്തിൽ 75.66 ശതമാനവും പോളിങ് രേഖപ്പെടുത്തി.

കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്‌കൂളിലെ 135-ാം നമ്പർ ബൂത്തിലാണ് മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്. 45.2 ശതമാനം വോട്ടർമാർ മാത്രമേ ഇവിടെ വോട്ട് ചെയ്തുള്ളൂ. ജവഹർനഗർ എൽ.പി. സ്‌കൂളിലെ 85-ാം നമ്പർ ബൂത്തിൽ 47.9 ശതമാനവും കുന്നുകുഴി ഗവൺമെന്റ് യു.പി. സ്‌കൂളിലെ 165-ാം ബൂത്തിൽ 49.68 ശതമാനവും സമ്മതിദായർ വോട്ട് ചെയ്തു.

ഈ മൂന്നു ബൂത്തുകൾ ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ ബൂത്തുകളിലും 50 ശതമാനത്തിനു മുകളിൽ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ 51-ാം ബൂത്ത് അടക്കം 26 പോളിങ് സ്‌റ്റേഷനുകളിൽ 70 ശതമാനത്തിലേറെ പോളിങ് നടന്നു.

1,97,570 വോട്ടർമാരാണ് വട്ടിയൂർക്കാവിൽ ആകെയുള്ളത്. പോൾ ചെയ്ത 1,23,804 പേരിൽ 61,209 പേർ പുരുഷന്മാരും 62,594 പേർ സ്ത്രീകളുമാണ്. ഒരാൾ ട്രാൻസ്‌ജെൻഡറും. മണ്ഡലത്തിലെ പുരുഷ വോട്ടർമാരിൽ 64.89 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ സ്ത്രീ വോട്ടർമാരിൽ 60.62 ശതമാനം പേരാണ് വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് എത്തിയത്.

അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ; കാവലിനു കേന്ദ്ര സേന

വോട്ടെടുപ്പ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തോടു ചേർന്നുള്ള അതിസുരക്ഷാ മുറികളിൽ ഭദ്രം. കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷയിലാണു യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷയ്ക്കു സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രം. വോട്ടെടുപ്പ് നടന്ന 168 ബൂത്തുകളിൽനിന്നുമുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പൊലീസ് അകമ്പടിയോടെ ഇന്നലെ രാത്രിയോടെ ഇവിടേയ്ക്ക് എത്തിച്ചു സ്‌ട്രോങ് റൂമുകളിലേക്കു മാറ്റി. വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഒബ്‌സർവറുടേയും സാന്നിധ്യത്തിൽ ഇവ സ്‌ട്രോങ് റൂമിൽവച്ചു പൂട്ടി സീൽ ചെയ്തു.

ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേക നിരയായാണ് സ്‌ട്രോങ് റൂമുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിനമായ നാളെ (24 ഒക്ടോബർ) രാവിലെ എട്ടു മണിയോടെ സ്‌ട്രോങ് റൂമുകൾ തുറക്കും. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീൽ പൊട്ടിച്ച് റൂമുകൾ തുറക്കുന്നത്. തുടർന്ന് കൗണ്ടിങ് കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള ടേബിളുകളിലേക്ക് ബൂത്ത് അടിസ്ഥാനത്തിൽത്തന്നെ യന്ത്രങ്ങൾ മാറ്റും.

വോട്ടർമാർക്ക് മധുരപലഹാരവും വൃക്ഷതൈകളും;
പുത്തൻ അനുഭവമായി മാതൃകാ പോളിങ് സ്‌റ്റേഷനുകൾ

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടിംഗിനെത്തിയവർക്ക് ലഭിച്ചത് സമാനതകളില്ലാത്ത സൗകര്യങ്ങൾ. കനത്ത മഴയിലും വോട്ടിംഗിനെത്തിയവർക്ക് ഏറെ സൗകര്യപ്രദമായിരുന്നു മാതൃകാ പോളിംഗ് സ്റ്റേഷനുകൾ.

ക്യൂ നിൽക്കാതെ ടോക്കൺ എടുത്ത് വിശ്രമിക്കാനുള്ള സൗകര്യം, കുടിവെള്ളം, ഫാൻ, പത്രങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിരുന്നു. കൂടാതെ വോട്ടർമാരെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും ഹെൽപ്പ് ഡെസ്‌ക്കുകളും സജ്ജീകരിച്ചു. പ്രായമായവർക്കും രോഗികൾക്കും ഈ സൗകര്യങ്ങൾ ഏറെ പ്രയോജനകരമായി. മാതൃകാ ബൂത്തുകളിലെത്തിയ വോട്ടർമാർക്ക് മധുരപലഹാരങ്ങളും വൃക്ഷതൈകളും സമ്മാനമായി ലഭിച്ചു.