കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ മൂന്ന് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം പാസ്സ്ഡ് ബൈ സെന്‍സര്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ ഒൻപത് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് നടക്കുന്നത്.മത്സരവിഭാഗത്തിലെ മലയാള സാന്നിദ്ധ്യമായ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരം മലയാള സിനിമ ഇന്നിൽ പ്രദർശിപ്പിക്കുന്ന സൈലെന്‍സര്‍ എന്നീ മലയാള ചിത്രങ്ങളുടെ ആദ്യ പ്രദർശനത്തിന് ചലച്ചിത്രമേള വേദിയാകും.ലോക സിനിമാ വിഭാഗത്തിലെ ഇറാനിയന്‍ ചിത്രം ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റിയുടെയും ലോകത്തിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.

ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ് ഗോസൈൻ ഒരുക്കിയ ‘ഓൾ ദിസ് വിക്ടറി’,ബോറിസ് ലോജ്‌കൈന്റെ ആഫ്രിക്കൻ ചിത്രം കാമിൽ,മൈക്കിൾ ഇദൊവിന്റെ റഷ്യൻ ചിത്രമായ ദി ഹ്യൂമറിസ്റ്റ്,യാങ് പിങ്ഡോയുടെ ചൈനീസ് ചിത്രം മൈ ഡിയർ ഫ്രണ്ട് , ഹിലാൽ ബെയ്ദറോവ് സംവിധാനം ഓസ്ട്രിയൻ ചിത്രം വെൻ ദി പെർസിമ്മൺസ് ഗ്രോ,ഡൊമിനിക്കൻ റിപ്പബ്ലിക് ചിത്രമായ ദി പ്രൊജക്ഷനിസ്റ്റ് ,ഒരു ബാലെ നർത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയൻ ചിത്രം പാക്കരറ്റ്,കാന്‍ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച അവർ മദേഴ്‌സ് എന്നിവയാണ് മത്സരവിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്ന മറ്റു ചിത്രങ്ങൾ.

ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 40 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയായും ഇത്തവണത്തെ ചലച്ചിത്രമേള മാറും.പ്രത്യേക വിഭാഗമായ മിഡ് നൈറ്റ് സ്‌ക്രീനിങ്ങിൽ പ്രദർശിപ്പിക്കുന്ന കൊറിയൻ ചിത്രം ഡോർ ലോക്ക് ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലെ അതാനുഘോഷിന്റെ വിത്ത് ഔട്ട് സ്ട്രിംഗ്സ് എന്നീ ചിത്രങ്ങളുടേയും ആദ്യ പ്രദർശനമാണ് മേളയിലേത്.