ഡിജിറ്റൽ സിറ്റിസൺഷിപ്പ് പാഠ്യവിഷയമാക്കണം: സ്പീക്കർ 
മാറുന്ന കാലത്തിനോട് ചേർന്ന് നിൽക്കുന്നതാകണം വിദ്യാഭ്യാസമെന്നും ഇന്നത്തെ ലോകത്ത് ഡിജിറ്റൽ സിറ്റിസൺഷിപ്പ് പാഠ്യവിഷയമാക്കണമെന്നും നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കുട്ടികളുടെ അഭിരുചികളോടും ആകാംക്ഷയോടും ചേർന്ന് നിന്നാൽ വിദ്യാഭ്യാസം മികച്ച അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം ഡിജിറ്റൽ ടീച്ചിംഗ് ലേണിംഗ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത അധ്യാപന രീതിക്ക് പകരം ഡിജിറ്റൽ ലോകത്തേക്ക് കുട്ടികളെ കൊണ്ടു പോകുന്നതിനുള്ള ശ്രമമാണ് നടക്കേണ്ടത്.  ഡിജിറ്റൽ ലോകത്ത് ഒരു പൗരൻ എങ്ങനെയായിരിക്കണമെന്നും അതിന്റെ നല്ലതും കെട്ടതുമായ വശങ്ങൾ മനസിലാക്കാനും
ചെറുപ്പത്തിൽ തന്നെ കുട്ടികള പഠിപ്പിക്കേണ്ടതുണ്ട്. ആകാംക്ഷയാണ് പഠനത്തിന്റെ അടിസ്ഥാനമെങ്കിൽ അതിലൂടെ രസകരവും എളുപ്പമുള്ളതുമായ അനുഭവം സാധ്യമാകും. അധ്യാപകന്റെ ചൂരലിനെ പേടിച്ചല്ല, കുട്ടികളുടെ അന്വേഷണത്തിൽ നിന്നാണ് വിവരങ്ങൾ കണ്ടത്തേണ്ടത്. അറിവിന്റെ ആകാശം കണ്ടെത്താൻ പറ്റുന്ന വലിയ ലോകത്താണ് നാം ജീവിക്കുന്നതെന്നും ആ ലോകത്തേക്ക് കുട്ടികളെ നയിക്കാനും വഴികാട്ടാനും അധ്യാപകർക്ക് കഴിയണമെന്നും സ്പീക്കർ കുട്ടിച്ചേർത്തു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 106 ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 440 ക്ലാസ്സ് മുറികളാണ് ഡിജിറ്റൽ ക്ലാസ്സ് റൂമുകളാക്കിയിട്ടുള്ളത്.   ആധുനിക സാങ്കേതിക സംവിധാനങ്ങൾ സമൂഹത്തിന്റെ നന്മക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ച സെന്റർ ഫോർ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് എഡ്യൂക്കേഷണൽ ടെക്നോളജി വഴിയാണ് ഡിജിറ്റൽ ടീച്ചിങ് ലേർണിംഗ്‌ പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്.
ഓരോ ക്ലാസ്സ് മുറികളിലും 43 ഇഞ്ചിന്റെ ഡിസ്പ്ലേ പാനൽ, പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ  പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ബോക്സ്, വയർലെസ്സ് കീ ബോർഡ്, മൗസ് എന്നിവയാണ് പദ്ധതിയിലൂടെ നൽകിയത്. ഗവ. എഞ്ചിനീയറിംഗ് കോളേജിൽ
സ്ഥാപിച്ച സ്റ്റുഡിയോയും, അനുബന്ധ സെർവറുകളുമാണ് പ്രോജക്ടിന്റെ കേന്ദ്രം. മണ്ഡലത്തിലെ 106 സ്കൂളുകളും  കേബിൾ ടിവി ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ഉപയോഗിച്ച് കോളേജുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ സ്റ്റുഡിയോയിൽ നിന്നും നൽകുന്ന ക്ലാസ്സുകൾ മുഴുവൻ ക്ലാസ്സ് മുറികളിലും എത്തിക്കുന്നതോടൊപ്പം  കോളേജിൽ സ്ഥാപിച്ചിട്ടുള്ള സെർവറുകളിലും ശേഖരിക്കപ്പെടുന്നു. ഓരോ ക്ലാസ്സുകൾക്കും ആവശ്യമുള്ള പാഠഭാഗങ്ങൾ സെർവറുകളിൽ നിന്നും എടുക്കാൻ സാധിക്കും. ഇന്റർനെറ്റ് സഹായം ആവിശ്യമില്ല എന്നതാണ് പ്രത്യേകത. കോളേജിന്റെ കമ്പ്യൂട്ടർ ശൃംഖല സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചതിനാൽ അധിക ചാർജുകൾ ആവശ്യമില്ല.
വിദ്യാലയങ്ങൾ തമ്മിൽ വീഡിയോ കോൺഫെറൻസിങ്ങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്‌. ഒരു സ്കൂളിൽ നിന്നും മറ്റൊരു സ്കൂളിലെ വിദ്യാർഥികൾക്കായി ക്ലാസെടുക്കാനും സാധിക്കും. കമ്പ്യൂട്ടർ ശൃംഖലകളിൽ തടസ്സം നേരിട്ടാൽ പെൻ ഡ്രൈവോ, മൊബൈൽ ഫോണോ, ടാബ്‌ലറ്റൊ ഉപയോഗിച്ച് നേരിട്ടും ആൻഡ്രോയിഡ് ബോക്സ് എന്ന ഉപകരണം പ്രവർത്തിപ്പിക്കാവുന്നതാണ്. ഒരോ ക്ലാസ്സ് റൂമും കേന്ദ്ര ശൃംഖലയുടെ ഭാഗമായും സ്വതന്ത്രമായും   പ്രവൃത്തിപ്പിക്കാൻ കഴിയും. പദ്ധതിയിയുടെ ഭാഗമായി വിവിധ ഭാഗങ്ങളിലായി ക്യാമറകൾ സ്ഥാപിക്കുകയും അവ സെർവറുകളുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്യാമറകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ സെർവറുകളിൽ ശേഖരിക്കപ്പെടും. സ്കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കൂടി ബന്ധപ്പെടുത്താവുന്ന രീതിയിലാണ് ഈ സംവിധാനം.
തളിപ്പറമ്പ് സി എച്ച് എം എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ ജെയിംസ് മാത്യു എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ മാസ്റ്റർ, തളിപ്പറമ്പ് മുൻസിപ്പൽ ചെയർമാൻ അള്ളാംകുളം മഹമ്മൂദ്, ആന്തൂർ മുൻസിപ്പൽ ചെയർപേഴ്സൺ പി കെ ശ്യാമള, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം മൈമൂനത്ത്, എ രാജേഷ്, എം പദ്മനാഭൻ,
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ ഡോ. പി സൂരജ്, സ്കൂൾ പ്രധാനാധ്യാപകൻ കെ മുസ്തഫ, വിദ്യാഭ്യാസ ഓഫീസർമാർ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.