നീലേശ്വരം പുതിയ പറമ്പത്ത്കാവ് പൊയ്ക്കര വീട്ടിലെ രോഹിണി 73-ാം വയസ്സില്‍ സ്വന്തമായൊരു വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ഇളയ മകള്‍ക്ക് ഏഴുവയസുള്ളപ്പോഴാണ് രോഹിണിയമ്മയുടെ ഭര്‍ത്താവ് മരിക്കുന്നത്. പിന്നീട് ജീവിതം രണ്ടു പെണ്‍മക്കള്‍ക്ക് വേണ്ടി മാത്രമായി. ചേടിക്കമ്പനിയിലെ ജോലിയില്‍ നിത്യവൃത്തി കഴിഞ്ഞു പോന്നെങ്കിലും വീട് ഒരു സ്വപ്നമായി മാറി. സ്വന്തമായുള്ള വീട് കാലപ്പഴക്കത്താല്‍ അടര്‍ന്ന് വീണപ്പോള്‍ ഷീറ്റുകള്‍ കെട്ടി മറച്ച് അതില്‍ അന്തിയുറങ്ങി. അഞ്ചു വര്‍ഷമായി ഷീറ്റിട്ട വീട്ടിലായിരുന്നു രോഹിണി.

മക്കളുടെ കല്ല്യാണം കഴിഞ്ഞതോടെ ഒറ്റക്കായ രോഹിണിയെ നീലേശ്വരം നഗരസഭ പി എം എ വൈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തി. എന്നാല്‍ അന്ന് ഉപഭോക്തൃവിഹിതം അടക്കാനാവാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണം നടന്നില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഇവരെ വീണ്ടും പദ്ധതിയുടെ ഭാഗമാക്കി വീട് വെച്ച് നല്‍കുകയായിരുന്നു. ഒറ്റയക്കായി പോയ രോഹിണിയുടെ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വാര്‍ഡ് കൗണ്‍സിലറായ എ വി സുരേന്ദ്രനും എഞ്ചിനീയറായ കെ ദിനേശനും പ്രത്യേക താല്‍പര്യമെടുത്തു നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം നല്‍കി. കമ്പനിയില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷനും സര്‍ക്കാറിന്റെ വിധവാ പെന്‍ഷനുമാണ് അമ്മക്കുള്ള വരുമാനം. വിധവാ പെന്‍ഷന്‍ വാര്‍ദ്ധക്യ പെന്‍ഷനിലേക്ക് മാറ്റി കൂടുതല്‍ തുക ലഭ്യമാക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്ന് നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി കുടുംബ സംഗമത്തില്‍ രോഹിണിയമ്മക്ക് ഉറപ്പ് നല്‍കി