ഇന്നലെ രാത്രി അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന കോട്ടയം ജില്ലക്കാരില്‍ എട്ടു പേരെ കോട്ടയത്തെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവരുടെ യാത്ര ഒരേ കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു.

പുലര്‍ച്ചെ 3.30ന് വാഹനം കോട്ടയത്തെത്തി. തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ. രമേശന്‍, കടുത്തുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പ്രവാസികളെ സ്വീകരിച്ചു. തുടര്‍ന്ന് ബസ് പത്തനംതിട്ടയിലേക്ക് പോയി.

നെടുമ്പാശ്ശേരിയില്‍ എത്തിയവരില്‍ 13 പേരാണ് കോട്ടയം ജില്ലയില്‍നിന്നുള്ളത്. ഇതില്‍ വീടുകളില്‍ ജസമ്പര്‍ക്കം ഒഴിവാക്കി കഴിയാന്‍ അനുമതി ലഭിച്ചവര്‍ ഒഴികെയുള്ളവരെയാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്.

ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ  സ്ത്രീ ഉള്‍പ്പെടെ കോട്ടയം ജില്ലക്കാരായ ആകെ 14 പേരാണ് ഇന്നലെ രാത്രി നാട്ടിലെത്തിയത്.