ആലപ്പുഴ: ജില്ലയിലെ 3 താലൂക്കുകളിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായുളള രണ്ടാമത്തെ ട്രയിന്‍ ബീഹീറിലേക്ക് വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടു. മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികളാണ് ബിഹാറിലെ ബിട്ടയ്യയിലേക്കുള്ള ട്രയിനില്‍ യാത്രയായത്. ഇവരെ പ്രത്യേകം ഏർപ്പെടുത്തിയ കെ. എസ്. ആർ. ടി. സി ബസ്സുകളിലാണ് ചെങ്ങന്നൂര്‍, മാവേലിക്കര,കുട്ടനാട് താലൂക്കുകളിലെ കേന്ദ്രങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചത് . ബ്രെഡ്, ചപ്പാത്തി, നേന്ത്രപ്പഴം, പച്ചമുളക്, സവാള, അച്ചാർ, കുടിവെള്ളം എന്നിവ ഉൾപ്പെടുത്തി ആവശ്യമായ ഭക്ഷണവും ഇവർക്കായി ക്രമീകരിച്ചാണ് അതിഥി തൊഴിലാളികളെ യാത്രയാക്കിയത്. 985രൂപയാണ് ടിക്കറ്റ് ചാർജ്.

ആസൂത്രണത്തിന്‍റെ വിജയം, നിബന്ധനകള്‍ പാലിച്ച് മടക്കം

ആലപ്പുഴ: ചെങ്ങന്നൂരില്‍ നിന്ന് 518, മാവേലിക്കര നിന്ന് 612, കുട്ടനാട് നിന്ന് പത്തും അതിഥി തൊഴിലാളികളെയും കൊണ്ട് രണ്ടാമത്തെ ട്രയിന്‍‍ പുറപ്പെട്ടത് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ്. മടങ്ങി പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ പട്ടിക നേരത്തെ തന്നെ പൊലീസും ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് ഇവരുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ ഓഫീസര്‍മാര്‍ വിലയിരുത്തി. ട്രയിന്‍ ഉറപ്പായതോടെ ബൂധനാഴ്ച വൈകിട്ട യാത്രയ്ക്ക് തയ്യാറെടുക്കാനുള്ള നിര്‍ദ്ദേശം നല്‍കി. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിശ്ചിത സ്ഥലങ്ങളിൽ ഇവര്‍ക്കായി കെഎസ്ആർടിസി ബസ് ഒരുക്കി നിർത്തി. ലിസ്റ്റുനോക്കിയാണ് അതിഥി തൊഴിലാളികളെ കോച്ച് അടിസ്ഥാനത്തില്‍ ഓരോ ബസ്സിലും കയറ്റിയത്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ ഓരോ ബസ്സിലും അതിഥി തൊഴിലാളികളെ അനുഗമിച്ചു. കൃത്യമായ അകലം പാലിച്ചുകൊണ്ട് ഒരു സീറ്റിൽ ഒരാൾ എന്ന നിലയിലാണ് ഇവരെ ഇരുത്തിയത്. ചെങ്ങന്നൂരില്‍ നിന്ന് 22 ബസ്സ്, മാവേലിക്കര നിന്ന് 24, കുട്ടനാട് നിന്ന് ഒരു ബസ്സ് എന്ന നിലയിലാണ് അതിഥി തൊഴിലാളികളെ എത്തിച്ചത്. ഒരു ബസ്സില്‍ പരമാവധി 28 പേരാണ് ഉണ്ടായിരുന്നത്.

മെഡിക്കൽ സർട്ടിഫിക്കറ്റും രണ്ടുദിവസത്തേക്ക് കഴിക്കാനുള്ള ഭക്ഷണവും ബസ്സിൽ വച്ചുതന്നെ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. ഈ ബസുകൾ നിശ്ചിത ഇടവേളകളിൽ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വന്ന് പാര്‍ക്ക് ചെയ്യുകയും റെയിൽവേ സ്റ്റേഷനു മുൻവശം പ്രത്യേകം തയ്യാറാക്കിയ ഹെൽപ് ഡെസ്കിൽ നിന്ന് വിളിക്കുന്ന മുറയ്ക്ക് ബസ്സുകൾ റെയിൽവേ സ്റ്റേഷനിലേക്ക് കടത്തിവിടുകയും ചെയ്തു.

റെയില്‍വേ സ്റ്റേഷനു മുന്നില്‍ രണ്ട് കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. ഓരോ ബസ്സില്‍ നിന്ന് ഇറങ്ങുന്ന ആളുകളുടെ പട്ടികയുമായി ബന്ധപ്പെട്ട റെവന്യൂ ഉദ്യോഗസ്ഥന്‍ കൗണ്ടറുകളെ സമീപിക്കുകയും ഇവര്‍ക്കായുള്ള ടിക്കറ്റ് വാങ്ങുകയും ചെയ്തു.

പിന്നീട് തൊഴിലാളികളെ എണ്ണി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കുകയും തുടർന്ന് ട്രയിനില്‍ ഇരിപ്പിടങ്ങളില്‍ എത്തിക്കുകയും ചെയ്തുു. തുടര്‍ന്ന് കൂടെ അനുഗമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കി. ഇതുവഴി തിക്കുംതിരക്കും പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞു. അതിഥി തൊഴിലാളികളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുും ജി.ആര്‍.എഫും അനുഗമിക്കുന്നുണ്ട്.

ജില്ല കളക്ടര്‍ എം.അഞ്ജന, ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. ജില്ല ലേബര്‍ ഓഫീസര്‍ വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ , ആര്‍.ഡി.,ഓരായ എസ്.സന്തോഷ്കുമാര്‍, ഉഷാകുമാരി‍, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആശാ സി എബ്രാഹാം, ഡെപ്യൂട്ടി കളക്ടര്‍ വിജയന്‍, സ്റ്റേഷന്‍ മാനേജര്‍ റൂബിന്‍സണ്‍ ജോണ്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ എല്‍.,രാഖി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.