സംസ്ഥാനത്തെ 2279 സിവില്‍ പോലീസ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡ്ില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുള്ള പ്രായോഗിക ജ്ഞാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കാനായത് പരിശീലനാര്‍ഥികള്‍ക്ക് ലഭിച്ച മികച്ച അവസരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക് ഡൗണ്‍ കാലത്ത് ട്രെയിനികളെ മാതൃ സ്റ്റേഷന്‍ പരിധിയിലെ ജനമൈത്രി സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത് ജനങ്ങളോടൊപ്പം നിന്നുള്ള പ്രവര്‍ത്തനപരിചയം നേടുക എന്ന ഉദ്ദേശത്തോടെയാണ്. സംസ്ഥാനത്തെ ട്രെയിനിങ് രീതി ഏകീകൃതമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഇന്റഗ്രേറ്റഡ് ട്രെയിനിങ് പ്രോഗ്രാമിലൂടെ പരിശീലനം ലഭിച്ച ആദ്യ ബാച്ചാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ മുട്ടികുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയനില്‍ നിന്നും 256 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 122 പേര്‍ മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ നിന്നും 134 പേര്‍ കെ പി ഫോര്‍ത് ബെറ്റാലിയന്‍ കണ്ണൂരില്‍ നിന്നും ഉള്ളവരാണ്. സംസ്ഥാനത്തൊട്ടാകെ 526 പാലക്കാട് സ്വദേശികളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം എസ് എ പി, അടൂര്‍ തേഡ് ബറ്റാലിയന്‍, തൃശൂര്‍ പോലീസ് അക്കാദമി, കണ്ണൂര്‍ ഫോര്‍ത് ബറ്റാലിയന്‍ എന്നിവിടങ്ങളിലായാണ് 526 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്തെ ഏകീകൃത രീതിയിലുള്ള പരിശീലനം ലഭിച്ച ആദ്യ ബാച്ചാണിത്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിന്ന് ഓണ്‍ലൈനായാണ് പരിശീലനാര്‍ഥികള്‍ക്ക് ക്ലാസ് നല്‍കിയിരുന്നത്. പാലക്കാട് മുട്ടികുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡെപ്യൂട്ടി കമാണ്ടന്റ് എം.കെ മനോജ് കുമാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എ.പി ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ബറ്റാലിയന്‍ (തൃശൂര്‍, മുട്ടികുളങ്ങര, അടൂര്‍, കണ്ണൂര്‍, മണിയാര്‍), തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷ്യല്‍ പോലീസ്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍, വുമണ്‍ പോലീസ് ബറ്റാലിയന്‍, സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് എന്നിവിടങ്ങളിലായാണ് 2,279 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.