ട്രഷറിയിൽ പണം നിക്ഷേപിക്കുന്നത് സർക്കാരിനും നിക്ഷേപകനും ഒരുപോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വടക്കഞ്ചേരി സബ്ട്രഷറി കെട്ടിടം ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രഷറികളിലെ നിക്ഷേപത്തിന് ബാങ്കുകളിലേതിനേക്കാൾ കൂടിയ നിരക്കിലുള്ള പലിശ നൽകാനാകും. ഇത് ട്രഷറി നിക്ഷേപം ലാഭകരമാക്കും. ബാങ്കുകൾക്ക് സമാനമായി കോർ ബാങ്കിംഗ് സമ്പ്രദായം ഉള്ളതിനാൽ ഏത് ട്രഷറിയിൽ നിന്നും ഇടപാടുകൾ സുഗമമായി നടത്താനാകും. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ എല്ലാ ട്രഷറികളും ആധുനികവത്ക്കരിക്കും. സംസ്ഥാനത്തെ 35 ട്രഷറികളുടെ നവീകരണത്തിനായി 106 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രഷറികൾക്ക് ഭൂമി ലഭ്യമാക്കി ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
തരൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് വടക്കഞ്ചേരി സബ്ട്രഷറി കെട്ടിടമെന്ന് പരിപാടിയിൽ അധ്യക്ഷനായ മന്ത്രി എ.കെ ബാലൻ പറഞ്ഞു. തരൂർ, ആലത്തൂർ നിയോജകമണ്ഡലങ്ങളിലെ അഞ്ചു പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ ട്രഷറി 20 വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. റസ്റ്റ് ഹൗസ് പരിസരത്ത് 10 സെന്റ് സ്ഥലം കണ്ടെത്തിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 1.6 കോടി രൂപ ചെലവിൽ 3675 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ചാമുണ്ണി മുഖ്യാതിഥിയായി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോൾസൺ, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ്, ട്രഷറി ഡയറക്ടർ എ.എം ജാഫർ, ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ ജോൺ ജോസഫ്, ജില്ലാ ട്രഷറി ഓഫീസർ ടി.സി സുരേഷ് എന്നിവർ സംസാരിച്ചു.