നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടുകോടി ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ. ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു.

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ചത് അത്ഭുതകരമായ മുന്നേറ്റമാണെന്ന് എം.എല്‍.എ പറഞ്ഞു.  കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടായി.  ഇത് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും രണ്ടുകോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.  നിലവിലുള്ള 6,000 ചതുരശ്ര അടി കെട്ടിടത്തിനു മുകളില്‍ രണ്ടു ബ്ലോക്കുകളായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ആദ്യ ബ്ലോക്കില്‍ 8 ക്ലാസ് മുറികളും രണ്ടാമത്തെ ബ്ലോക്കില്‍ മൂന്ന് ക്ലാസ് മുറികളും ഉണ്ടാകും.  നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നിലവില്‍ അനുഭവപ്പെടുന്ന ക്ലാസ് മുറികളുടെ അപര്യാപ്ത പൂര്‍ണമായും പരിഹരിക്കപ്പെടും.

ചടങ്ങില്‍ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ലൂ.ആര്‍. ഹീബ അധ്യക്ഷത വഹിച്ചു.  നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അലി ഫാത്തിമ, പ്രിന്‍സിപ്പല്‍ ജി.ദീപ, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.