തിരുവനന്തപുരത്ത് സർക്കാരിന്റെ കളരിപ്പയറ്റ് അക്കാഡമി ഒരുങ്ങുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണ് കളരിപ്പയറ്റ് അക്കാഡമി സ്ഥാപിക്കുന്നത്. 3500 ചതുരശ്ര അടിയുള്ള കളരി രണ്ടു മാസത്തിൽ നിർമാണം പൂർത്തിയാക്കും. പത്മശ്രീ മീനാക്ഷിയമ്മയുടെ നേതൃത്വത്തിലുള്ള കളരി ആശാൻമാരാണ് ഇവിടെ ക്‌ളാസുകളെടുക്കുക. ജനുവരി 16ന് നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കളരിപ്പയറ്റ് അക്കാഡമിയുടെ സിലബസ് പ്രകാശനം ചെയ്യും.

തുടക്കത്തിൽ 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനാണ് ഉദ്ദേശിക്കുന്നത്. രാവിലെ അഞ്ചു മണി മുതൽ എട്ടു വരെയും വൈകിട്ട് അഞ്ചു മുതൽ ഏഴു വരെയുമാവും രണ്ടു ബാച്ചുകളിലായി പരിശീലനം. കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവും.

ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായ നൃത്തപരിശീലന കളരിയെയും കളരിപ്പയറ്റ് അക്കാഡമിയെയും പരസ്പരം ബന്ധപ്പെടുത്തി ക്‌ളാസുകൾ നടത്താനും ആലോചനയുണ്ട്. നൃത്തം അഭ്യസിക്കുന്നവർക്ക് മെയ്‌വഴക്കത്തിനായി കളരിപ്പയറ്റ് പരിശീലനം സഹായകരമാകുന്ന വിധത്തിൽ ക്‌ളാസുകൾ ഒരുക്കും.