മനസ്സിനെ നിയന്ത്രണ വിധേയമാക്കി കൊണ്ടുപോകാന്‍ കഴിയുന്ന മാനസിക ആരോഗ്യം എല്ലാവര്‍ക്കും ആവശ്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. അതില്ലാതെ വരുമ്പോഴാണ് ഓരോരുത്തരും അക്രമോത്സുകരാകുന്നത്. അതിന്റെ ഭവിഷ്യത്തുകള്‍ ജീവിതത്തിലും അനുഭവിക്കേണ്ടി വരുന്നു. ഇവയെല്ലാം സമൂഹത്തിന്റെ പ്രശ്‌നങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന നവജീവന്‍ ക്ലിനിക്ക്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്  വേണ്ടി ആരംഭിച്ച ക്ലിനിക്കില്‍ നിരവധിപേരാണ് ചികിത്സ തേടുന്നത്.  രോഗികള്‍ക്ക് ആവശ്യമായ മരുന്നും സൗജന്യമായി നല്‍കുന്നുണ്ട്. ഇവരുടെ മാനസിക നില ഭദ്രമായി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇതിന്റെ  ഭാഗമായാണ് ജില്ലാ ജയിലിലും ഇത്തരലൊരു പദ്ധതി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  കോഴിക്കോട് ജില്ലാ ജയിലില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജയില്‍ സൂപ്രണ്ട് റോമിയോ ജോണ്‍ അധ്യക്ഷത വഹിച്ചു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
അന്തേവാസികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി ജില്ലാ ജയിലില്‍ മാസത്തില്‍ ഒരു ദിവസം  ചികിത്സയും മരുന്നും ലഭ്യമാക്കുന്ന പദ്ധതിയാണ് നവജീവന്‍. ഇംഹാന്‍സിന്റെ സഹകരണത്തോടെ ഡോക്ടറുടെ സേവനവും മരുന്നുവിതരണവും ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജയിലിലെ അന്തേവാസികള്‍ക്ക്  സൗജന്യ വൃക്ക-ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. സ്നേഹസ്പര്‍ശം,  വിവിധ സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.