അതിശക്തമായ മഴയിൽ ഒറ്റപ്പെട്ട വയനാടിന് പോരാട്ട വീര്യം നൽകി ദേശീയ ദുരന്തനിവാരണ സേനയും. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട പുത്തുമലയിൽ ദുരന്തനിവാരണ സേനയുടെ ഇടപെടൽ ഏറെ സഹായകമായി. പ്രദേശത്ത് മണ്ണിനടിയിലകപ്പെട്ടുപോയവരെ കണ്ടെത്താൻ നടത്തിയ തിരച്ചലിൽ ദുരന്തനിവാരണ സേനയുമുണ്ടായിരുന്നു. ദുർഘടമായ കാലാവസ്ഥയെ അതിജീവിച്ചും വിവിധ സേനകളുടെ പങ്കാളിത്തതോടെ നടത്തിയ തിരച്ചലിൽ 10 മൃതദേഹങ്ങൾ കണ്ടെടുക്കാനും കഴിഞ്ഞു. ആഗസ്റ്റ് എട്ടിന് രാത്രിയോടെയാണ് ഡെപ്യുട്ടി കമാൻഡന്റ് ടി.എം ജിതേഷിന്റെ നേതൃത്വത്തിലുള്ള 25 പേരടങ്ങുന്ന ആദ്യസംഘം ജില്ലയിലെത്തിയത്. മഴ ശക്തമായതിനെ തുടർന്ന് ആഗസ്റ്റ് ഒൻപതിനു രവിലെ തന്നെ 100 പേരടങ്ങുന്ന രണ്ടാമത്തെ സംഘവും ജില്ലയിലെത്തി. ആദ്യഘട്ടത്തിൽ സേനയിലെ 50 പേരെയും പുത്തുമല ദൗത്യത്തിന് നിയോഗിച്ചു. ബാക്കിയുള്ള അംഗങ്ങൾ മൂന്നു സംഘങ്ങളായി മാനന്തവാടി, പനമരം, പടിഞ്ഞാറത്തറ ഭാഗങ്ങളിലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് റബ്ബർ ബോട്ടുകളിൽ ഭക്ഷണമെത്തിച്ചു. മാനന്തവാടി കാളിന്ദി നദി കരകവിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ട കോളനികളിലെ നൂറോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റാനും ദുരന്തനിവാരണ സേനയ്ക്കു കഴിഞ്ഞു. മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ട പൊഴുതന, അച്ചൂരം, തിരുനെല്ലി തുടങ്ങിയ ഇടങ്ങളിലെ റോഡിലെ തടസ്സങ്ങൾ മാറ്റാനും സംഘത്തിന്റെ സഹായമുണ്ടായി. മഴ കുറഞ്ഞതോടെ മാനന്തവാടി ഒഴികെയുള്ള സ്ഥലങ്ങളിലെ സേനാംഗങ്ങളെ കൂടി പുത്തുമലയിൽ നിയോഗിച്ചു. ഇതോടെ 100 പേരടങ്ങുന്ന സംഘം പുത്തുമല ദൗത്യത്തിൽ സജീവമായിട്ടുണ്ട്. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനങ്ങളിലും സംഘം തിരച്ചിൽ നടത്തി. ഓരോ ദിവസവും രാവിലെ ആറുമണിയോടെ തുടങ്ങുന്ന തിരച്ചിൽ ഏറെ വൈകിയാണ് അവസാനിക്കുക. പ്രദേശത്ത് അഞ്ച് ലക്ഷം മെട്രിക് ടൺ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് ജില്ലാ മണ്ണുസംരക്ഷണ വിഭാഗത്തിന്റെ കണക്ക്. മഴ ശാന്തമായ സ്ഥിതിക്ക് മാനന്തവാടിയിൽ തുടരുന്ന സംഘം വ്യാഴാഴ്ച വൈകീട്ടോടെ തിരിച്ചു പോയി. ബാക്കിയുള്ള 100 പേർ പുത്തുമലയിൽ തുടരുന്നുണ്ട്.