വയനാട് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ പതറാതെ വനം വകുപ്പും. ജില്ലയിൽ അപകടം നടന്ന പലസ്ഥലങ്ങളിലും ആദ്യമെത്തിയതും പുറം ലോകത്തെ അറിയിച്ചതും വനം വകുപ്പു തന്നെ. ഏറ്റവും സാഹസികമായിട്ടാണ് റാണിമല ഓപറേഷനിലൂടെ വനംവകുപ്പ് 40-ൽ അധികം ജീവനുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. പുത്തുമല ഉരുൾപൊട്ടലിന്റെ ഭീതിയിൽ നിൽക്കുമ്പോഴും തോരാത്ത പെയ്ത മഴ മറ്റു മലകൾക്കും ഭീഷണി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മേപ്പാടി പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ പുത്തുമലയ്ക്കു സമീപമുള്ള റാണിമല എസ്റ്റേറ്റിൽ നിന്നും അയൽ സംസ്ഥാന തൊഴിലാളികളെയടക്കം അതിസാഹസികമായി വനംവകുപ്പ് ഒഴിപ്പിച്ചത്. ആഗസ്റ്റ് ഒൻപതിനു തുടങ്ങിയ ദൗത്യം വളരെ മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു. അടുത്ത ദിവസം കൂടുതൽ സംവിധാനങ്ങൾ ഒരുക്കി വനംവകുപ്പ് ഒറ്റപ്പെട്ടുപോയ ഈ കുടുംബങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. മൂന്നു കിലോമീറ്ററലധികം ദുർഘടം പിടിച്ച പാതകളും രണ്ടു ശക്തമായ നിർച്ചാലുകളും ദൗത്യത്തെ കാര്യമായി ബാധിച്ചിരുന്നു. മരം കൊണ്ട് താല്ക്കാലിക പാലങ്ങൾ ഉണ്ടാക്കിയും കയറുകൾ കെട്ടിയുമാണ് ഓരോ ആളെ വീതം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ആറുമണിക്കൂറോളമുള്ള പരിശ്രമത്തിനു ശേഷമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത് കുമാർ, സോഷ്യൽ ഫോറസ്ട്രി എസിഎഫ് എം. രാജീവൻ, മറ്റു ജീവനക്കാരായ ഹാഷിഫ്, മണി, അഭിലാഷ്, ബാബു, ഷിജു എന്നിവർ നേതൃത്വം നല്കി. ഡിഫൻസ് സെക്യുരിട്ടി കോർപ്‌സ്, പൊലീസ് എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു.