കാസർഗോഡ്: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവില്‍ സപ്ലൈ കോര്‍പ്പറേഷന്‍ നടത്തി വരുന്ന ഇടപെടലുകള്‍ മികച്ചതാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സപ്ലൈകോ കാസര്‍കോട് ഡിപ്പോയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് എംജി റോഡിലെ വി പി ടവറില്‍ ആരംഭിച്ച ജില്ലാതല ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്കുള്‍പ്പെടെ സബ്‌സിഡിയോടു കൂടി അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
ഇതിനായി സപ്ലൈകോ വഴി കോടികളാണ് സാധാരണക്കാര്‍ക്ക് സബ്‌സിഡിയായി ലഭ്യമാവുന്നത്. ജില്ലയില്‍ മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ സപ്ലൈകോ വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. കഴിഞ്ഞ വര്‍ഷം വന്നു ഭവിച്ച നൂറ്റാണ്ടിലെ പ്രളയത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ ഈ വര്‍ഷവും പ്രളയ ദുരന്തമുണ്ടാവുന്നത്. ഇത് കാര്‍ഷിക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ സപ്ലൈകോയുടെ ഓണം ഫെയറുകള്‍ പൊതുജനങ്ങള്‍ക്ക് വളരെ വലിയ ആശ്വാസം നല്‍കും.
പൊതുവിപണിയില്‍ നിന്നും താരതമ്യേന കുറഞ്ഞ വിലയ്ക്ക് സാധന സാമഗ്രികള്‍ ലഭിക്കുന്ന ഓണം ഫെയറുകള്‍ ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഹൃദ്യമായി ഓണം ആഘോഷിക്കുന്നതിന് ഓണം ഫെയര്‍ ഉപകാരപ്പെടുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. പ്രളയ ദുരന്തത്തെ ഒന്നിച്ച് തരണം ചെയ്ത കേരള ജനതയ്ക്ക് സന്തോഷപൂര്‍ണമായ ഓണം ആഘോഷിക്കാന്‍ സപ്ലൈകോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.