പാലക്കാട്: ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായ സാഹചര്യത്തില്‍ രോഗാണു വ്യാപനത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി. റീത്ത അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി, ഡെങ്കിപ്പനി, എച്ച്1 എന്‍1, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസുഖങ്ങള്‍ക്ക് യാതൊരു കാരണവശാലും സ്വയം ചികിത്സ അരുത്. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകിയേക്കാം. ഉറവിട നശീകരണമാണ് ഡെങ്കിപ്പനി വ്യാപനം തടയുന്നതിനുള്ള പ്രധാന മാര്‍ഗം. വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകും.


ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍

  •  കടുത്ത പനി
  • തലവേദന
  • കണ്ണുകള്‍ക്ക് പിന്നില്‍ വേദന,
  •  പേശികളിലും സന്ധികളിലും വേദന
  •  ക്ഷീണം
  • ഛര്‍ദ്ദി
  •  ശരീരത്തില്‍ ചുവന്നപാടുകള്‍
രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കുക. ശുദ്ധജലം ശേഖരിച്ചുവെക്കുന്ന സംഭരണികള്‍, പാത്രങ്ങള്‍, ടാങ്കുകള്‍, ചെടിച്ചട്ടി, ടയര്‍, ഫ്രിഡ്ജിന്റെ അടിയിലുള്ള ട്രേ, മുട്ടത്തോട്, കരിക്കിന്‍തോട്, ചിരട്ട തുടങ്ങി വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യത ഉള്ള എല്ലാ വസ്തുക്കളും കൊതുകുകളുടെ ഉറവിടമാണ്. ചെറിയ അളവ് ജലത്തില്‍പ്പോലും കൊതുകുകള്‍ വളര്‍ന്നേക്കും. വീടിന്റെയും ജോലിസ്ഥലത്തെയും പരിസരപ്രദേശങ്ങളില്‍ ഒരുകാരണവശാലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കിണറുകള്‍, ടാങ്കുകള്‍, മറ്റുജലസംഭരണികള്‍ എന്നിവ കൊതുകുവലയിട്ടോ തുണി ഉപയോഗിച്ചോ മൂടിവെയ്ക്കണം. ചുറ്റുപാടില്‍ കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കുക. കൊതുകു കൂത്താടി നശീകരണത്തിനായുള്ള ഡ്രൈ ഡേ ആചരിക്കല്‍ ആഴ്ചയില്‍ ഒരിക്കല്‍ കൃത്യമായും നടത്തണം.