ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക വിഹിതം അനുവദിച്ചതായി ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍, ചെയര്‍മാനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  ബാബുപറശ്ശേരി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിശദവിവരങ്ങള്‍ സര്‍ക്കാരിലേക്കും ഡി.പി.സിയിലേക്കും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ ബാധിച്ച സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുപ്പത് കോടി രൂപ നീക്കി വെച്ചതായും യോഗം അറിയിച്ചു.
ഗ്രാമപഞ്ചായത്തുകളായ കക്കോടി (65.76 ലക്ഷം), കൊടിയത്തൂര്‍ (41.47), കുരുവട്ടൂര്‍ (57.01), മാവൂര്‍ (61.58), കാരശ്ശേരി (57.88), കുന്ദമംഗലം (81.70), ചാത്തമംഗലം (75.60), പെരുവയല്‍ (66.09), ഒളവണ്ണ (100.73) കോഴിക്കോട് കോര്‍പ്പറേഷന്‍ (313.10) എന്നിവക്കാണ് വിഹിതം അനുവദിച്ചത്. പ്രത്യേക വിഹിതമായി ലഭിക്കുന്ന ഈ തുക ജീവനോപാധി പരിപാടി, ജീവനോപാധി ഇതര പരിപാടി എന്നിവ നടപ്പിലാക്കുന്നതിനായാണ് ചെലവഴിക്കേണ്ടത്.  പ്രകൃതി ദുരന്തത്താല്‍ ജീവനോപാധി മാര്‍ഗം ഇല്ലാതായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച നടപ്പിലാക്കുന്നതിനായാണ് ഉപയോഗിക്കേണ്ടത്. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ചെറകിട വ്യവസായം, തൊഴില്‍ സംരഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഗുണഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കുന്ന വിധത്തിലാണ് ജീവനോപാധി പരിപാടിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുക.
മുന്‍ഗണന അര്‍ഹിക്കുന്നതും അടിയന്തിരപ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ജീവനോപാധി ഇതര പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിജ്ഞാപനം ചെയ്തിട്ടുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളുടെ നവീകരണവും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പുതിയ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കല്‍, പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറക്കുന്നതിനുള്ള പ്രവൃത്തികള്‍, പൊതു ആസ്തികളുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയിതിട്ടുള്ള, പ്രളയത്തില്‍ തകര്‍ന്ന ഗ്രന്ഥശാലകളുടെ പുനര്‍നിര്‍മ്മാണവും പുസ്തകങ്ങള്‍ വാങ്ങി നല്‍കല്‍ എന്നിവയാണ് നടപ്പിലാക്കുക. പദ്ധതികളുടെ വെറ്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി നാലിന് മുന്‍പ് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം.
വാര്‍ഷിക പദ്ധതി ഭേദഗതിക്ക് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ച ഒന്‍പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതുക്കിയ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതിയ പദ്ധതികള്‍, വാര്‍ഷിക വിഹിതം ചെലവഴിച്ചത് എന്നിവ സംബന്ധിച്ചുള്ള ജില്ലാതല അവലോകന യോഗം ജനുവരി 13 ന് മന്ത്രി എ.സി മൊയ്തീനിന്റെ അധ്യക്ഷതയില്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ചേരും. 2020-21 വര്‍ഷങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റെടുക്കേണ്ട പദ്ധതികള്‍,  മുന്‍ഗണന നല്‍കേണ്ട പദ്ധതികള്‍, സംയോജിത പദ്ധതികള്‍, സംയുക്ത പദ്ധതികള്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു. ഓരോ വിഷയമേഖലകളിലും നിര്‍ദേശിക്കാവുന്ന പദ്ധതികള്‍ ഡി.പി.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം.
കാര്‍ഷിക മേഖല, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യ വികസനം, വ്യവസായം, പരിസ്ഥിതി, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, സാമൂഹ്യക്ഷേമം, ട്രാന്‍സ്ജെന്റര്‍, ടൂറിസം, എസ്.സി, എസ്.ടി, പശ്ചാത്തല വികസനം എന്നീ മേഖലകളില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഏറ്റെടുക്കാവുന്ന പദ്ധതികളില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, ജില്ലാപ്ലാനിംഗ് ഓഫീസര്‍ എന്‍.കെ ശ്രീലത,  ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.