തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് വാക്സിനേഷൻ 13 ലക്ഷം കടന്ന ജില്ലയായി തിരുവനന്തപുരം. 13,75,546 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു. ഇതിൽ 10,80,845 പേർ ആദ്യ ഡോസും 2,94,701 പേർ രണ്ടാം ഡോസും സ്വീകരിച്ചവരാണ്.
പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗങ്ങൾക്കായി പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചാണു ജില്ലയിൽ വാക്സിനേഷൻ പുരോഗമിക്കുന്നതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. കിടപ്പുരോഗികൾ, പട്ടികവർഗ സെറ്റിൽമെന്റുകളിലുള്ളവർ, വൃദ്ധ സദനങ്ങളിലുള്ളവർ തുടങ്ങിയവർക്കായുള്ള പ്രത്യേക വാക്സിനേഷൻ ഡ്രൈവുകൾ വലിയ വിജയമായി.
കിടപ്പുരോഗികൾക്കു കോവിഡ് വാക്സിൻ നൽകുന്നതിനായി ‘സാന്ത്വന സുരക്ഷ’ എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. കിടപ്പുരോഗികൾക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയിൽ എത്തി വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായ 18നു മുകളിൽ പ്രായമുള്ളവർക്ക് പദ്ധതി പ്രകാരം വീടുകളിലെത്തി വാക്സിൻ നൽകും. പാലിയേറ്റിവ് കെയറിൽ രജിസ്റ്റർ ചെയ്ത 31,146 രോഗികളിൽ 2,223 പേർക്ക് പദ്ധതി പ്രകാരം ഇതുവരെ ഇതുവരെ വാക്സിൻ നൽകി.
പട്ടികവർഗ സെറ്റിൽമെന്റുകളിൽ ‘സഹ്യസുരക്ഷ’ കോവിഡ് വാക്സിനേഷൻ പദ്ധതി നടപ്പാക്കുന്നുണ്ട്. 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റിൽമെന്റുകളിലാണ് വാക്സിനേഷൻ പദ്ധതി പുരോഗമിക്കുന്നത്. ഇവിടങ്ങളിൽ 45 വയസ്സിനു മുകളിലുള്ള 5,153 പേർ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 18നും 45നുമിടയിൽ പ്രായമുള്ള 2,274 പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.
ജില്ലയിലെ 66 വൃദ്ധസദനങ്ങളിലെ മുഴുവൻ അന്തേവാസികൾക്കും ആദ്യ ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞതായി കളക്ടർ ചൂണ്ടിക്കാട്ടി. ഇതിൽ 332 പേർ പൂർണമായും വാക്സിനേഷൻ സ്വീകരിച്ചു കഴിഞ്ഞു. സ്പെഷ്യൽ സ്കൂളുകളിലും ബഡ്സ് സ്കൂളുകളിലും പഠിക്കുന്ന 18നും 44നും മധ്യേ പ്രായമുള്ള പ്രത്യേക ശ്രദ്ധവേണ്ട വിദ്യാർഥികൾക്കും കോവിഡ് വാക്സിനേഷൻനൽകുന്നുണ്ട്. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെയാണിത്.
ജില്ലയിൽ വരും ദിവസങ്ങളിലും വാക്സിനേഷൻ സെഷനുകൾ വിപുലമായി തുടരും. കോവിഡ് വ്യാപനം കുറയുന്നതിനുവേണ്ടി ജില്ലാഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോടു പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.