പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലെ സ്‌കൂള്‍തല ക്യാമ്പുകള്‍ സമാപിച്ചു. സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ ഈ അധ്യയന വര്‍ഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 183 യൂണിറ്റുകളില്‍ നിന്നുള്ള 5933 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കാളികളായത്.

കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പ് നടത്താന്‍ കഴിയാതിരുന്ന 25 വിദ്യാലയങ്ങളിലും പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിന്നീട് പകരം സംവിധാനം ഒരുക്കമെന്ന് കൈറ്റ് സിഇഒ: കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

പ്രോഗ്രാമിങ്, അനിമേഷന്‍ എന്നീ വിഭാഗത്തില്‍ തുടര്‍സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പിലൂടെ പരിചയപ്പെടുത്തി. ഫേസ് ഡിറ്റക്ഷന്‍ ഗെയിം, സ്‌ക്രാച്ച് ഓഫ്‌ലൈന്‍ എഡിറ്റര്‍ ഉപയോഗിച്ചുള്ള കാര്‍ റേസിംഗ് ഗെയിം നിര്‍മ്മാണം, റ്റുപി റ്റിയൂബ് ഡെസ്‌ക്ടില്‍ അനിമേഷന്‍ സിനിമ തയാറാക്കല്‍, മൊബൈല്‍ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ഈ മേഖലകളില്‍ നല്‍കിയ പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

ഹൈടെക് പദ്ധതിപ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനില്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്പിന്റെ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ക്കു നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണംകൂടി വിലയിരുത്തി സബ്ജില്ലാ ക്യാമ്പിലേക്കുള്ള വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കും.