ചുവന്ന നാടയില്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങള്‍ കുരുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പരിഷ്കാരങ്ങള്‍ 2016 മുതല്‍ നടപ്പില്‍ വരുത്തുകയുണ്ടായി. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ‘കരുതലും കൈത്താങ്ങുംچ എന്ന പരിപാടിയ്ക്ക് ഇന്നു തുടക്കം കുറിച്ചിരിക്കുകയാണ്.
നിയമത്തെയും നടപടിക്രമങ്ങളെയും ജനങ്ങള്‍ക്ക് ഏറ്റവും പെട്ടെന്നു നീതി ലഭ്യമാക്കുന്നതിനുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പരിപാടിയില്‍ മന്ത്രിമാര്‍ നേരിട്ട് പങ്കെടുക്കും.
കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന താലൂക്ക് തല അദാലത്തുകളില്‍ 21 വിഷയങ്ങള്‍ കീഴില്‍ വരുന്നതും ജില്ലാ തലത്തില്‍ പരിഹരിക്കാവുന്നതുമായ പരാതികളാണ് പരിഗണിക്കുക. പരാതികള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിക്കുന്നതിനുമായി karuthal.kerala.gov.in എന്ന പേരില്‍ സജ്ജീകരിച്ചിട്ടുണ്ട്. പരാതികള്‍ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളില്‍ നേരിട്ടെത്തിയും സമര്‍പ്പിക്കാവുന്നതാണ്.
അദാലത്തുകള്‍ യാന്ത്രികമായ ഒരു സര്‍ക്കാര്‍ പരിപാടിയായി മാറാതെ നോക്കേണ്ട ഉത്തരവാദിത്തം പരാതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. അവ കൃത്യമായി നടപ്പാക്കുന്നു എന്നു ഉറപ്പു വരുത്താന്‍ ജില്ലാ ഭരണ സംവിധാനത്തിനും കഴിയണം. ജനങ്ങളും ഉദ്യോഗസ്ഥരും പരസ്പരം സഹകരിച്ചുകൊണ്ട് കരുതലും കൈത്താങ്ങും പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് ആദ്യമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഭരണസമിതികളുടെ യോഗം ഒരേ സമയം ഇന്ന് ചേര്‍ന്നു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാല്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനുമാണ് യോഗം ചേര്‍ന്നത്.
വരുന്ന മാര്‍ച്ച് 30 ഓടെ കേരളം സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തും, ആയല്‍ക്കൂട്ടങ്ങള്‍ , ടൂറിസം കേന്ദ്രങ്ങള്‍, ഗ്രാമം, നഗരം, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഹരിതമാക്കുകയാണ് ഉദ്ദേശ്യം. ڊ
സാന്ത്വന പരിചരണരംഗത്ത് സംസ്ഥാനത്താകെ ഏകോപിതമായ മുന്നേറ്റം ഉണ്ടാക്കും. രോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ എല്ലാവരെയും ഉള്‍ക്കൊളുന്ന എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാത്ത പരിചരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
2025 നവംബര്‍ ഒന്നിനുള്ളില്‍ സംസ്ഥാനം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഈ മൂന്നു വിഷയങ്ങളിലും വിപുലമായ ജനകീയ മുന്നേറ്റം സാധ്യമാക്കും. ഇക്കാര്യങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗം ചര്‍ച്ച ചെയ്തത്.
*ഉരുള്‍പൊട്ടല്‍*
മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം ഖേദകരമാണ്. വിശദമായ പഠന റിപ്പോര്‍ട്ട് നല്കാന് കേരളം വൈകിയത് കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തീർത്തും വസ്തുതാ വിരുദ്ധമാണ്. അതില്‍ കേരളത്തിന്റെ പ്രതിഷേധം രേഖപെടുത്തുന്നു.
ജൂലൈ 30 ന് പുലര്‍ച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്ര സംഘം വന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി ആദ്യമായല്ല വയനാട് വിഷയത്തില്‍ പാര്‍ലമെന്റിനെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുമ്പ് ശ്രമിച്ചു. ڇകേന്ദ്രം ഉരുള്‍ പൊട്ടലിനെ പറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് چچ എന്ന ചോദ്യമാണ് അന്ന് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്ന് അപ്പോള്‍ തന്നെ തെളിവ് സഹിതം വ്യക്തമാക്കപ്പെട്ടു, അന്നത്തേതിന്റെ ആവര്‍ത്തനമായി വേണം ഇക്കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റിലെ പ്രസ്താവനയെയും കാണാന്‍.
ആഗസ്റ്റ് 10 നാണ് പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കേന്ദ്ര സംഘത്തിനു മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ കേരളത്തിന്റെ ആവശ്യങ്ങള്‍ ആ ഘട്ടത്തില്‍ തന്നെ കൃത്യമായി അവതരിപ്പിച്ചിരുന്നു.
ഒട്ടും വൈകാതെ ആഗസ്റ്റ് 17 ന് ദുരന്തത്തില്‍ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എന്‍ ഡി ആര് എഫ്) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനം തിരിച്ച് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം നല്കി. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നൂറു ദിവസത്തിലധികമായി. മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസത്തിലധികമായി. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
നേരത്തെ നല്കിയ മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് (പി ഡി എന്‍ എ) നടത്തി വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.
റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്.
ഈ റിപ്പോര്‍ട്ട് വൈകിയതുകൊണ്ടാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന വിചിത്രവാദമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കുള്ള മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രധാന മന്ത്രി കേരളം സന്ദര്‍ശിച്ച സമയത്ത് പി.ഡി.എന്‍.എ സാമ്പത്തിക സഹായം ലഭിക്കുവാന്‍ ഉള്ള ഔദ്യോഗിക രേഖയായി കണക്കാക്കിയിട്ടില്ല എന്നതാണ്. 14-8-2024ല്‍ റിക്കവറി ആന്റ് റീകണ്‍സ്ട്രക്ഷന്‍ ഗൈഡ്ലൈന്‍ നിലവില്‍ വന്ന ശേഷം ആദ്യ പി.ഡി.എന്‍.എ ആണ് കേരളം സമര്‍പ്പിച്ചത്.
ഈ പ്രക്രിയക്ക് ചുരുങ്ങിയത് 3 മാസം ആവശ്യമാണ്. ഇതിനായുള്ള ഏറ്റവും ചുരുങ്ങിയ സമയം മാത്രമാണു കേരളം എടുത്തത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളായി എന്‍ഡിഎംഎ യില്‍ നിന്നുള്ള അംഗങ്ങളും കേരളസര്‍ക്കാരിന്റെ പ്രതിനിധികളായി കെഎസ്ഡിഎംഎയില്‍ നിന്നുള്ള പ്രതിനിധികളും മറ്റു വിദഗ്ധരും ചേര്‍ന്ന സംഘമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ദുരന്തത്തിന്റെ വസ്തുതാപരമായ പഠനങ്ങള്‍, ഡാറ്റ അനാലിസിസ്, ഭൂപ്രദേശവുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങള്‍, ദുരിതത്തിന്റെ ആഴവും വ്യാപ്തിയും, ആകാശ ദൃശ്യങ്ങള്‍ ഇവയെല്ലാം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഠനവിധേയമാക്കിയിട്ടുണ്ട്.
583 പേജുള്ള വിശദവും സമഗ്രവുമായ പഠന റിപ്പോര്‍ട്ടാണ് സംസ്ഥാനം സമര്‍പ്പിച്ചിട്ടുള്ളത്. ഈയൊരു പ്രക്രിയക്ക് എടുക്കുന്ന സ്വാഭാവികമായ കാലതാമസമാണ് മൂന്നുമാസം.
2023 ഒക്ടോബറില്‍ സിക്കിമിലും 2023 ജനുവരിയില്‍ ഉത്തരാഖണ്ഡിലെ ജോഷിമഠിലും 2023 ജുലൈയില്‍ ഹിമാചല്‍ പ്രദേശിലും ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ ആ സംസ്ഥാനങ്ങള്‍ പിഡിഎന്‍എ തയ്യാറാക്കിയത് ദുരന്തം നടന്ന് 3 മാസങ്ങള്‍ക്ക് ശേഷമാണ്.
പിഡിഎന്‍എ തയ്യാറാക്കുവാന്‍ ചുരുങ്ങിയത് 3 മാസം വേണമെന്നത് ഈ സംസ്ഥാനങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാണ്.
ദുരന്തം ഉണ്ടായ ഉടന്‍ അല്ല ദുരിതാശ്വാസ ഘട്ടം പൂര്‍ത്തീകരിച്ച ശേഷമാണ് പിഡിഎന്‍എ ആരംഭിക്കുന്നത്. ഇത് ദുരന്തനിവാരണത്തിലെ ഏറ്റവും അടിസ്ഥാന ധാരണ തന്നെയാണ്.
സമര്‍പ്പിച്ച മെമ്മോറാണ്ട പ്രകാരം അടിയന്തരസഹായം അനുവദിച്ചില്ല എന്നതാണ് കേരളം ഉന്നയിക്കുന്ന പ്രധാന വിഷയം. എന്നാല്‍ ആ ആക്ഷേപത്തെ മറികടക്കുന്നതിനാണ് പിഡിഎന്‍എ സമര്‍പ്പിക്കാന്‍ കേരളം വൈകിയെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
പി.ഡി.എന്‍.എ യില്‍ നിന്നും പുനര്‍ നിര്‍മ്മാണ ഫണ്ട് ആണ് കേരളം ആവശ്യപ്പെടുന്നത്.
ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വയനാടിന്റെ അത്രയും തീവ്രത ഇല്ലാത്ത ദുരന്തങ്ങള്‍ ഉണ്ടായിട്ടും വളരെ വേഗത്തിലാണ് കേന്ദ്ര സഹായം ലഭ്യമാക്കിയത്.
ഈയിടെ മഴക്കെടുതിയുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയും പ്രളയമുണ്ടായ ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപയും ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തന്നെ മുന്‍കരുതലായി ബിഹാറിന് 11500 കോടി രൂപയും സഹായമായി പ്രഖ്യാപിച്ചു. അതേ കേന്ദ്ര സര്‍ക്കാരാണ് കേരളത്തിനോട് ഈ അവഗണന കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രളയ ദുരന്തം നേരിടാനുള്ള സഹായപദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചത് എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്.
കേന്ദ്രത്തിനു സമര്‍പ്പിച്ച നിവേദനത്തില്‍ പ്രധാനമായും മൂന്ന് പ്രധാന കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഒന്നാമത്തെ ആവശ്യം മേപ്പാടി – ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് തീവ്രസ്വഭാവമുള്ള ദുരന്തം ആയി പ്രഖ്യാപിക്കണം എന്നതായിരുന്നു. ഇത്തരത്തില്‍ പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിനായി വിവിധ അന്തര്‍ദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ തുക കണ്ടെത്താന്‍ ശ്രമിക്കാം. കൂടാതെ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും കേരളത്തിനു സഹായം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാവുകയും ചെയ്യും.
രണ്ടാമത്തെ ആവശ്യം ദുരന്തനിവാരണ നിയമത്തിന്റെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം എന്നതാണ്. അതിനും ഈ പ്രഖ്യാപനം വഴിയൊരുക്കുമായിരുന്നു.
മൂന്നാമത്തെ ആവശ്യം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത മേഖലയ്ക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അടിയന്തര സഹായം അനുവദിക്കണം എന്നതാണ്.
ഈ മൂന്ന് ആവശ്യങ്ങളില്‍ ഒന്നിനുപോലും കേന്ദ്രം ഇതുവരെ അനുകൂലമായ ഒരു മറുപടി തന്നിട്ടില്ല. മേപ്പാടിയിലെ ദുരന്തത്തെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളിയിട്ടുമില്ല.
കേന്ദ്ര സര്‍ക്കാര്‍ ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചാല്‍, (എല്‍ 3 കാറ്റഗറി) രാജ്യത്താകെയുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളെ സഹായിക്കാനായി എം പി ലാഡ് ഫണ്ടില്‍ നിന്നും 1 കോടി രൂപ വരെ ലഭ്യമാക്കാന്‍ കഴിയും.
മറ്റൊരു കാര്യം കേന്ദ്രം പറയുന്നത്, കേരളത്തിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഫണ്ടുണ്ട് എന്നാണ്. ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം സാധാരണ ഗതിയില്‍ കേരളത്തിന് ലഭിക്കുന്ന ഫണ്ടാണത്. അല്ലാതെ, മേപ്പാടിയിലെ ദുരന്തത്തിന്റെ പശ്ചത്താലത്തില്‍ സവിശേഷമായി ലഭിച്ചതല്ല. അത്തരം വലിയ ദുരന്തങ്ങളെ നേരിടാന്‍ പര്യാപ്തമല്ല സാധാരണ നിലയ്ക്കുള്ള ഫണ്ട് വകയിരുത്തല്‍.
എസ് ഡി ആര് എഫ് ഫണ്ടുകള്‍ ഉപയോഗിച്ചാണ് കേരളത്തില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന ചെറുതും വലുതും ആയ വിവിധ ദുരന്തങ്ങളുടെ നിവാരണം നടത്തുന്നത്. ഓരോ വര്‍ഷവും ശരാശരി 400 കോടി രൂപയുടെ പ്രവൃത്തികള്‍ ആ നിധിയില്‍ നിന്നും നടത്തിവരുന്നുണ്ട്. മരണങ്ങളും റോഡും വീടും മറ്റും തകരുന്നതും ഉള്‍പ്പെടെ ദുരന്തങ്ങള്‍ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സഹായം ആ നിധിയില്‍ നിന്നാണ് നല്കി വരുന്നത്. കണിശമായ മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ ആ തുക വിനിയോഗിക്കുവാന്‍ കഴിയൂ.
വീട് നഷ്ടപ്പെട്ടാല്‍ എസ് ഡി ആര് എഫിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ മാത്രമേ ലഭ്യമാക്കാന്‍ കഴിയൂ. നമ്മുടെ സംസ്ഥാനം സി എം ഡി ആര് എഫ് വിഹിതവും ചേര്‍ത്താണ് കുറഞ്ഞത് 4 ലക്ഷം രൂപ ലഭ്യമാക്കുന്നത്.
വയനാട് പുനരധിവാസത്തിന് എല്ലാ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പ് പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വീടിന് 10 ലക്ഷം രൂപയിലധികം ചിലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ എസ് ഡി ആര് എഫിലെ മാനദണ്ഡങ്ങള്‍ പ്രകാരം അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഈ ദുരന്തത്തെ അതിജീവിക്കാനായി പ്രത്യേക ധനസഹായം ആവശ്യപ്പെടുന്നത്.
പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിന് തയ്യാറാകാതെ വയനാടിനേയും ദുരന്തബാധിതരേയും കടുത്ത രീതിയില്‍ അവഗണിക്കുന്ന മനോഭാവമാണ് കേന്ദ്രസര്‍ക്കാരിന്റേത്.
തൊടുന്യായങ്ങള്‍ പറഞ്ഞ് സഹായം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിഡിഎന് എ റിപ്പോര്‍ട്ട് വൈകിയെന്ന വിചിത്രമായ വാദം. ഇത്തരം സമീപനം അവസാനിപ്പിച്ച് മുണ്ടക്കൈ – ചൂരല്‍മല പ്രദേശത്തെ ദുരന്തബാധിതരായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും പുനരധിവാസം വേഗത്തിലാക്കാനുമുള്ള സഹായം ഉടന്‍ അനുവദിക്കണമെന്ന് കേന്ദ്ര ഗവണ്മെന്റിനോടാവശ്യപ്പെടുകയാ ണ്.
വയനാട്ടില്‍ എല്ലാം നഷ്ടമായ ആളുകള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അധിക ധനസഹായം ആവശ്യപ്പെടുന്നത്.
ആവശ്യപ്പെടുന്ന കണക്കുകള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി നിഷ്കര്‍ഷിക്കുന്ന ഫോര്‍മാറ്റില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. കണക്ക് ഇല്ലാത്തത് കൊണ്ടല്ല, മറിച്ച് ആ നിശ്ചിത മാതൃക തയ്യാറാക്കാന്‍ കുറച്ച് സമയം ആവശ്യമുണ്ട് എന്നതാണ് വിഷയം. ഇത് വാദം നടന്നപ്പോള്‍ തന്നെ കോടതിയെ സര്‍ക്കാര്‍ അഭിഭാഷകര്‍ അറിയിച്ചതാണ്. അപ്പോഴാണ് ദുരന്ത നിവാരണ വകുപ്പിന്റെ ഫിനാന്‍സ് ഓഫീസറോട് നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
നേരത്തെ വിശദീകരിച്ചതുപോലെ എസ്ഡിആര്‍എഫ് ഫണ്ട് എന്നത് വയനാടിന് മാത്രം ഉള്ളതല്ല. അത് സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ആകെ പൊതു ഫണ്ട് ആണ്. ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ തുക വിനിയോഗം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇത് വയനാട് ദുരന്തത്തിന്റെ കാര്യത്തില്‍ വിനിയോഗിച്ച് കഴിഞ്ഞു. ഇത് തീരെ അപര്യാപ്തമാണ് എന്നതാണ് പ്രധാന പ്രശ്നം. ഇതിനാണ് കൂടുതല്‍ വിനിയോഗ സ്വാതന്ത്ര്യമുള്ള അധിക ധനസഹായം ആവശ്യപ്പെടുന്നത്. എസ്ഡിആര്‍എഫ് തുക കര്‍ശന മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ നല്കാന് കഴിയൂ. ഇത് ചെയ്തു കഴിഞ്ഞു.
ഇതിനാലാണ് വയനാടിന് പ്രത്യേക സഹായം ചോദിക്കുന്നത്. അത് കേന്ദ്രം തന്നിട്ടില്ല.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഹൈക്കോടതി പ്രധാനമായും അഞ്ച് ചോദ്യങ്ങള്‍ ആണ് ഉന്നയിച്ചത്.
1. 29-7-2024ല്‍ എസ്ഡിആര്‍എഫ് ല്‍ എത്ര തുക നീക്കിയിരിപ്പ് ഉണ്ട് ?
2. നമ്മള് സംസ്ഥാനത്തെ വിവിധ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകയുടെ കമ്മിറ്റ്മെന്റ് എസ്ഡിആര്‍എഫ് ല്‍ ഉണ്ട് ?
3. വയനാടിനായി എത്ര തുക കൊടുത്തു .?
4 . വയനാടിന് ഇനി എത്ര തുക നല്കാന് കഴിയും ?
5 . പുനരധിവാസത്തിനായി ഇനി എത്ര തുക വേണ്ടി വരും ?
ആദ്യ ചോദ്യത്തിന് കൃത്യമായ മറുപടി ആദ്യ മെമോറാണ്ടത്തില്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. 394 .95 കോടി രൂപയാണ് എസ്ഡിആര്‍എഫ് ലെ നീക്കിയിരിപ്പ് കേന്ദം എസ്ഡിആര്എഫി ലേക്ക് 145 .60 കോടി കൂടി പിന്നീട് അനുവദിച്ചു. രണ്ടും കൂടി 588.95 കോടി രൂപ എസ്ഡിആര്‍എഫ് ബാലന്‍സ് ആണ് ദുരന്ത ഘട്ടത്തില്‍ ഉണ്ടായിരുന്നത്.
മേപ്പാടിയില്‍ വ്യക്തിഗത സഹായം ഇനി നല്കുവാന് ബാക്കി ഉള്ളത് വീടുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ടും, കൃഷി നാശം, മൃഗ സംരക്ഷണ മേഖല എന്നിവയുമായി ബന്ധപ്പെട്ടും മാത്രം ആണ്. ഇതെല്ലാം ചേര്‍ത്താലും ദുരിതാശ്വാസ സഹായം 20 കോടിയില്‍ അധികം ആകില്ല.
സംസ്ഥാനത്തെ പല ഭാഗത്തും ഉള്ള ദുരന്ത നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള പൊതു ഫണ്ട് എന്ന നിലയില്‍ എസ്ഡിആര്എഫില് നിന്ന് പല ആവശ്യങ്ങള്‍ക്കായി നല്‍കാം എന്ന് കമ്മിറ്റ് ചെയ്ത തുകയുണ്ടാവും . അത് എത്ര എന്നത് കണക്കാക്കാന്‍ സമയം ആവശ്യമാണ് എന്ന് കഴിഞ്ഞ ദിവസം തന്നെ കോടതിയില്‍ പറഞ്ഞിരുന്നു. കാരണം അത് പല വകുപ്പുകളില്‍ നിന്നും ജില്ലകളില്‍ നിന്നും ശേഖരിക്കേണ്ടത് ആണ്.
കഴിഞ്ഞ ദിവസം ഈ വിവരം സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
അത് പരിഗണിച്ച് അടുത്ത വ്യാഴാഴ്ച്ച വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്.
നേരത്തേ സൂചിപ്പിച്ചതു പോലെ എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്ന് വളരെ പരിമിതമായ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമാണ് തുക ചിലവഴിക്കാന്‍ കഴിയുന്നത്. പുനര്‍ നിര്‍മ്മാണത്തിന് തീര്‍ത്തും അപര്യാപ്തം ആണ്. സി & ഏജി എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യുന്ന ഫണ്ട് ആണത്.
സര്‍ക്കാര്‍ എല്ലാ കണക്കുകളും ബഹു. ഹൈക്കോടതിയെ ബോധിപ്പിക്കും. അതില്‍ ഒരവ്യക്തതയും ഇല്ല.
മേപ്പാടിയിലെ ദുരന്ത ബാധിതര്‍ക്ക് വേണ്ടത് അര്‍ഹമായ, മാതൃകാ പരമായ പുനരധിവാസമാണ്. അത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി എല്ലാ ഭാഗത്തുനിന്നും സഹായം ആവശ്യമാണ്.
പൊതു സമൂഹം വാസ്തവവിരുദ്ധമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
*വിഴിഞ്ഞം*
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണ്.
വിജിഎഫുമായി ബന്ധപ്പെട്ടെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നല്കിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് അയച്ച കത്തിലാണ് ഇതുള്ളത്.
നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തി വന്ന നയത്തില്‍ നിന്നുള്ള വ്യതിയാനം ആണ് ഈ തീരുമാനം.
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്റായി നല്‍കുന്നതാണ്. വായ്പയായി പരിഗണിക്കേണ്ടതല്ല. വിജിഎഫ് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സംയുക്തമായി നല്കാന് തീരുമാനിച്ചതാണ്. കേന്ദ്ര വിഹിതമാണ് 817.80 കോടി രൂപ. സംസ്ഥാന വിഹിതം 817.20 കോടി രൂപയാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോര്‍ട്ട് കമ്പനിക്ക് നല്‍കും. കേന്ദ്രം നല്കുന്ന തുക വിഴിഞ്ഞം അന്താരാഷ്ട തുറമുഖ കമ്പനിക്ക് (വിസില്‍) ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോള്‍ അതിന്റെ ഇരുപതു ശതമാനം വെച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കണം എന്നതാണ് വ്യവസ്ഥ വെച്ചിരിക്കുന്നത്.
അതിനര്‍ത്ഥം ഇപ്പോള്‍ നല്കുന്ന തുക 817.80 കോടി രൂപയാണെങ്കില്‍ തിരിച്ചടവിന്റെ കാലയളവില്‍ പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും തുറമുഖത്തില്‍ നിന്നുള്ള വരുമാനവും പരിഗണിച്ചാല്‍ ഏതാണ്ട് 10000 – 12000 കോടി രൂപയായി തിരിച്ചടക്കണം എന്നാണ്.
കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ നല്കിയ തുക സംസ്ഥാന സര്‍ക്കാരിനു നല്കിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുകയുമാണ് ചെയ്യുന്നത്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണ്.
വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാരും അദാനി കമ്പനിയും തുക നല്കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍ തിരിച്ചടക്കാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ വേണം എന്നാണ് വിചിത്രമായ നിബന്ധന. രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമ്പോഴാണ് സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്.
ഈ വിഷയത്തിലാണ് മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍ മറുപടിയില്‍
വിഴിഞ്ഞത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത് ഗ്രാന്റ് അല്ല മറിച്ച് വായ്പ്പ ആണെന്ന് വ്യക്തമാക്കുകയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ച ഒറ്റ പ്രോജക്റ്റിന് പോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ വെച്ചിരുന്നില്ല. കൊച്ചിമെട്രോക്ക് വേണ്ടി വിജിഎഫ് അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വിജിഎഫിന്റെ തന്നെ സ്റ്റാന്‍ഡേര്‍ഡ് ഗൈഡ് ലൈനിന് വിരുദ്ധമാണ്.
കൊമേഷ്യല്‍ ഓപ്പറേഷന് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിഴിഞ്ഞത്ത് 70 കപ്പലുകള്‍ വന്ന് പോയി. ഇതുവരെ വിവിധ ഇനങ്ങളിലായി 182 പരം കോടി രൂപ ജി എസ് ടി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. കൊമേഷ്യല്‍ ഓപ്പറേഷന് ആരംഭിച്ച് ഒരു വര്‍ഷത്തിനകം തന്നെ കേന്ദ്രം മുടക്കുന്ന വിജിഎഫ് ഫണ്ട് ജിഎസ്ടി വിഹിതമായി കേന്ദ്ര സര്‍ക്കാരിലേക്ക് ലഭിക്കും എന്നിരിക്കെയാണ് പുതിയ സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കേരളവും വിജിഎഫ് ഗ്യാന്റ് വിഴിഞ്ഞത്തിനായി നല്‍കുന്നുണ്ട്. അതിന് പുറമേ 4777.14 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനും അനുബന്ധ സൗകര്യത്തിനുമായി മുടക്കുന്നത്. ബ്രേക്ക് വാട്ടറും ഹാര്‍ബര്‍ നിര്‍മ്മാണത്തിനുമായി 1726. 34 കോടിയും ഭൂമി ഏറ്റെടുക്കാന്‍ 1115. 73 കോടിയും വൈദ്യുതി, ജലസ്രോതസ്സുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് 76 .77 കോടിയും സോഷ്യല്‍ വെല്‍ഫെയറിനായി 123. 6 കോടിയും കണ്‍സള്‍ട്ടന്‍സി, പ്രോജക്ട് അഡ്മിനിസ്ട്രേഷന് എന്നിവയ്ക്കായി 135 കോടിയും നിര്‍മാണ ഘട്ടത്തിലെ പലിശക്കായി 278. 8 കോടിയും റെയില്‍ കണക്ടിവിറ്റിക്കായി 1213. 66 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നു. ഇത്രയും തുക സംസ്ഥാനം മുടക്കുന്നത് കൊണ്ടാണ് ലാഭവിഹിതം കേരളത്തിന് കൂടുതല്‍ ലഭിക്കുന്നത്.
കേരളം വിജിഎഫ് ഗ്രാന്റ് നല്‍കുന്നത് വിഴിഞ്ഞത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണ്. തിരിച്ച് ലഭിക്കേണ്ടാത്ത തുകയായി തന്നെയാണ് സംസ്ഥാനത്തിന്റെ വിജിഎഫ് വിഹിതത്തെ കേരളം കാണുന്നതും. എന്നാല്‍ കേന്ദ്രത്തിന്റെ വിജിഎഫ് വിഹിതത്തില്‍ ലാഭവിഹിതം വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയാണ്.
നാളിതുവരെ തുറുമുഖ നിര്‍മ്മാണത്തിനായി തിരിച്ചടക്കേണ്ടാത്ത ഗ്രാന്റ് ആയി നല്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ലാഭവിഹിതം ചോദിക്കുന്നത് ഇതാദ്യമായാണ്.
തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിയ്ക് 1411 കോടി രൂപ വിജിഎഫ് അനുവദിച്ചപ്പോള്‍ സമാനമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തൂത്തുക്കുടി തുറമുഖത്തിനു നല്കിയ അതേ പരിഗണന വിഴിഞ്ഞത്തിനും നല്‍കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.
എന്നാല്‍ തൂത്തുക്കുടി തുറുമുഖത്തേയും വിഴിഞ്ഞത്തെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് പുതിയ വാദം.
വളരെ മിതമായ വിലയിരുത്തലില്‍ പോലും ഇന്ത്യാ ഗവണ്മെന്റിന് പ്രതിവര്‍ഷം 6000 കോടി രൂപയുടെ അധിക വരുമാനം വിഴിഞ്ഞം തുറമുഖം വഴി ലഭിക്കും. എന്നിട്ടും സംസ്ഥാന സര്‍ക്കാരിനു മേല്‍ അധിക ബാധ്യത ചുമത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്.
വിജിഎഫ് തിരിച്ചടവ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിലപാട് സ്വീകരിച്ചതോടെ
ഇത്രയധികം തുക ഇനി കേരളം സ്വന്തം നിലയില്‍ കണ്ടെത്തേണ്ട അവസ്ഥയാണ്. നിബന്ധന അംഗീകരിച്ചാല്‍ തുച്ഛമായ തുക മുടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വലിയ ലാഭവിഹിതം പിടിച്ചടക്കുന്ന അവസ്ഥയാണുണ്ടാവുക.
കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പകപോക്കല്‍ സമീപനം വിഴിഞ്ഞത്തിന്റെ കാര്യത്തിലും തുടരുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.
*സ്മാര്‍ട്ട് സിറ്റി: മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്*
സ്മാര്‍ട്ട് സിറ്റി എന്നതുകൊണ്ട് നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ നിന്നുപോവില്ല എന്ന് വ്യക്തമാക്കുകയാണ്. ഇതു സംബന്ധിച്ച് പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്. കേരളത്തിന്റെ ഭാവി ഐടി വികസനത്തിന് ഉതകുംവിധത്തില്‍ ഇടപെടല്‍ ഉണ്ടാവും.
നഷ്ടപരിഹാരം കൊടുത്തു പറഞ്ഞു വിടുക എന്നതല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മലയാളികളോട് അത്രയും വൈകാരികമായി ചേര്‍ന്നു നില്ക്കുന്ന ഭൂപ്രദേശമാണ് യു.എ. ഇ യും യു.എ. ഇ ഗവൺമെൻ്റും. ഏറ്റവും കൂടുതല്‍ മലയാളികളുള്ള മേഖലയാണ്. യു.എ.ഇയിലേയും കേരളത്തിലേയും സര്‍ക്കാരുകള്‍ ഇടപെട്ട നിരവധി ചര്‍ച്ചകളുടെയും സഹകരണത്തിന്റെയും ഒരു ഉല്പന്നമാണ് സ്മാര്‍ട്ട് സിറ്റി കരാര്‍.
പിന്മാറ്റനയം തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
ഭാവിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നതൊക്കെ ചര്ച്ചചെയ്യാനിരിക്കുന്നതേയുള് ളു. ഇക്കാര്യങ്ങള്‍ കമ്മിറ്റി പരിശോാധിച്ച് വരികയാണ്.
സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ ഓഹരിയുടെ വിലയാണ് മടക്കി നല്‍കേണ്ടി വരുന്നത്. ഇതുതന്നെ ഇന്‍ഡിപന്‍ഡന്റ് ഇവാല്യൂവേറ്റര്‍ തീരുമാനിക്കുന്നതാണ്. ഇത് നഷ്ടപരിഹാരമല്ല.
ദുബായ് ഹോള്‍ഡിങ്ങ്സ് 2017 ല്‍ ദുബായ്ക്കു പുറത്തുള്ള ഓപ്പറേഷന്‍സ് നിര്‍ത്തുന്നതായി തീരുമാനം കൈക്കൊണ്ടതിന്റെ കൂടി ഫലമായാണ് നിലവില്‍ ഈയൊരു സാഹചര്യം സ്മാര്‍ട്ട് സിറ്റിക്ക് ഉണ്ടായത്. ഇതെല്ലാം കമ്മിറ്റി കണക്കിലെടുക്കും.
ഏതെങ്കിലും സ്വകാര്യ കമ്പനികളുമായി ജോയിന്റ് വെന്‍ച്വര്‍ ഉദ്ദേശിക്കുന്നില്ല. അത്തരം ഒരു സ്വകാര്യ പങ്കാളിത്തവും ഉണ്ടാവില്ല. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാകും തുടര്‍ന്നുള്ള വികസനം.
246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയാണ് സ്മാര്‍ട്ട് സിറ്റി എസ്പിവി രൂപവത്കരിച്ചത്. ഈ 246 ഏക്കര്‍ ഭൂമി കേരളത്തിന്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാവും.
ഇപ്പോള്‍ തന്നെ ഇന്‍ഫോപാര്‍ക്കില്‍ 99% സ്ഥലവും വിവിധ കമ്പനികള്‍ പ്രയോജനപ്പെടുത്തിവരികയാണ്. പുതിയ കമ്പനികള്‍ക്ക് കടന്നുവരുവാനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും സ്ഥലപരിമിതി തടസ്സമായി നില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഇന്‍ഫോപാര്‍ക്കിന് തൊട്ടടുത്തുള്ള 246 ഏക്കര്‍ ഭൂമിയിലൂടെ കേരളത്തിന്റെ ഐ ടി വികസനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയും. കൂടുതല്‍ കമ്പനികള്‍ സംസ്ഥാനത്തേക്ക് വരും.
ഇനി എങ്ങനെയാണ് ഈ പിന്മാറ്റ കരാറിലേക്ക്എത്തിയത് എന്ന് പറയാം.
സ്മാര്‍ട്ട് സിറ്റിയുടെ പ്രശ്നങ്ങളെകുറിച്ചും മുന്നോട്ടുപോക്ക് എങ്ങനെ ആവണം എന്നതിനെ സംബന്ധിച്ചും പഠിച്ച് വ്യക്തമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ധന, റവന്യൂ നിയമ, ഇ&ഐ.ടി സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാനും അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കാനുമാണ് തീരുമാനമായത്.
സ്മാര്‍ട്ട് സിറ്റി ഫ്രേം വര്‍ക്ക് എഗ്രിമെന്റിലെ ക്ലോസ് 7.2.1 പ്രകാരം ടീകോമിന് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുപകരം ടീകോമുമായി ചര്‍ച്ച ചെയ്ത് പിന്മാറ്റനയം സംബന്ധിച്ച് അവരുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതിനാണ് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശത്തില്‍ ഊന്നല്‍ നല്‍കിയത്. അതനുസരിച്ച് കേരള സര്‍ക്കാറിനോ നോമിനിക്കോ ടീകോമിന്റെ ഓഹരികള്‍ വാങ്ങാനും കരാര്‍ ബാധ്യതകളില്‍ നിന്ന് അവരെ ഒഴിവാക്കാനും സാധിക്കും.
ഫ്രെയിംവര്‍ക്ക് കരാറിലെ ക്ലോസ് 7.2.2 പ്രകാരം ഇന്‍ഡിപെന്‍ഡന്റ് ഇവാല്യൂവേറ്ററെ നിയമിച്ച് ടീകോമിന് നല്കേണ്ടുന്ന ഓഹരിവില കണക്കാക്കാനും തീരുമാനിക്കുകയുണ്ടായി. ഈ നടപടിക്രമങ്ങളില്‍ കൂടിയാണ് പിന്മാറ്റ കരാര്‍ തയാറാക്കുന്ന നിലയിലേക്ക് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.
ٹٹٹ
ഓഹരിവില എന്നത് ڇനഷ്ടപരിഹാരത്തുകڈ യാണ് എന്ന ധാരണയിലാണ് പലരുമുള്ളത്.. ടീ കോമിന് നല്‍കുന്നത് യഥാര്‍ത്ഥത്തില്‍ നഷ്ട പരിഹാരമല്ല എന്നതാണ് വസ്തുത. ഇന്‍ഡിപന്‍ഡന്റ് വാല്യൂവര്‍ ആണ് ഈ തുക തീരുമാനിക്കുന്നത്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ 84% ഓഹരിയുടെ വിലയാണ് സംസ്ഥാനം തിരികെ വാങ്ങുന്നത്. ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ ലീസ് പ്രീമിയം തുകയായ 91.52 കോടിയും അടിസ്ഥാന സൗകര്യത്തിനായി ചെലവഴിച്ച തുകയും നല്‍കണമെന്നാണ് ഫ്രെയിംവര്‍ക്ക് എഗ്രിമെന്റിലെ വ്യവസ്ഥ. ഇതെല്ലാം പരിഗണിച്ചാണ് കരാറിലെ ക്ലോസ് 7.2.2 പ്രകാരം ഇന്‍ഡിപെന്‍ഡന്റ് ഇവാല്യൂവേറ്ററെ നിയമിച്ച് ടീകോമിന് ഓഹരിവില നല്‍കുന്നത്. ഇതല്ലാതെ പദ്ധതി നടപ്പാക്കുന്നതില്‍ ഏതെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായാല്‍ മധ്യസ്ഥ ചര്‍ച്ചവഴി പരിഹാരം കാണാനും ആര്ബിട്രേഷന് നടപടികള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ആര്ബിട്രേഷന് നടപടികളും നിയമത്തിന്റെ നൂലാമാലകളും ഒഴിവാക്കി എത്രയുംവേഗം ഐടി വികസനത്തിന് ഫലപ്രദമായി ഈ ഭൂമി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ ടീകോം ചിലവാക്കിയ ലീസ് പ്രീമിയം തുകയായ 91.52 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചിലവഴിച്ച തുകയും കണക്കാക്കി ഓഹരിവില നല്‍കാവുന്നതാണ് എന്ന് ഫ്രെയിം വര്‍ക്ക് കരാറിന്റെ 19ാം പേജില്‍ വ്യക്തമാക്കുന്നുണ്ട്.
പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ടീകോമിന് തുക നല്കാന് സര്‍ക്കാരിന് ബാധ്യതയില്ലായെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ നല്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
ടീകോമിന് നഷ്ടപരിഹാരമല്ല നല്‍കുന്നതെന്ന് ഇവിടെ അടിവരയിട്ടു സൂചിപ്പിക്കുകയാണ്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം നടത്തിയ നിക്ഷേപത്തിന് സ്വതന്ത്ര വിലയിരുത്തല്‍ പ്രകാരം മൂല്യനിര്‍ണയം നടത്തുകയും മടക്കിനല്കാന് കഴിയുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വഴി തീരുമാനമെടുക്കുകയും ചെയ്യും. ഇതാണ് ചെയ്യുന്നത്.
*ആര്ബിട്രേഷന് പോകാത്തത് എന്ത് കൊണ്ടാണ്?*
പദ്ധതി നടപ്പാക്കുന്നതില്‍ ഏതെങ്കിലും ഭാഗത്ത് വീഴ്ച ഉണ്ടായാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ മുഖേന പരിഹാരം കാണുന്നതിനും ആര്ബിട്രേഷന് നടപടികള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ട്.
എന്നാല്‍ ആര്ബിട്രേഷന് നടപടികളും നിയമത്തിന്റെ നൂലാമാലകളും ഒഴിവാക്കി എത്രയും വേഗം ഭൂമിയേറ്റെടുത്ത് ഐടി വികസനത്തിന് ഫലപ്രദമായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ആര്‍ബിട്രേഷനിലേക്ക് പോയാല്‍ വര്‍ഷങ്ങളുടെ കാലതാമസമുണ്ടാകുന്നത് സംസ്ഥാനത്തിന്റെ ഐടി വികസനത്തിന് ഹാനികരമാകും.
ആര്‍ബിട്രേഷനിലേക്ക് പോയി വര്‍ഷങ്ങളോളം ഈ ഭൂമിയില്‍ ഐ ടി വികസനം സാധ്യമാകാതെയുള്ള സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വസ്തുത ജനങ്ങളില്‍ നിന്നും മറച്ചു വെച്ച് തെറ്റിദ്ധാരണ പരത്താനാണ് ഒരു കൂട്ടർ ശ്രമിക്കുന്നത്. അതിൽ നിന്ന് വിട്ടു നിൽക്കണം.
കേരളത്തിന്റെ ഐടി വികസനത്തിന് ഉതകുംവിധത്തില്‍ ഈ ഭൂമി എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ നല്കുവാന് സാധിക്കുകയും ചെയ്യും.