പുതിയ മാസ്റ്റർപ്ലാൻ വരുന്നു

തലസ്ഥാന നഗരിയെ വലയ്ക്കുന്ന  രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ. സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജലവിഭവ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നഗരത്തിലെ വെള്ളക്കെട്ട് പൂർണ്ണമായി പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കാനും  വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ദീർഘകാല മാസ്റ്റർപ്ലാൻ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

 റെയിൽവെയുടെ ഭാഗത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പഴവങ്ങാടി തോടിന്റെ വീതി കുറയുന്നതിനും ചാക്ക, പഴവങ്ങാടി ഭാഗത്ത് വെള്ളം പൊങ്ങുന്നതിനും ഇടയായതായി യോഗം വിലയിരുത്തി. പഴവങ്ങാടി തോടിന്റെ യഥാർത്ഥ വീതി നിലനിർത്തിക്കൊണ്ട് നിർമ്മാണ പ്രവർത്തികൾ നടപ്പാക്കാൻ റെയിൽവെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. കൂടാതെ ആമയിഴഞ്ചാൻ തോടിൽ നിന്ന് മാലിന്യവും, മണ്ണും നീക്കുന്നതിന് വേണ്ടി നഗരസഭാ അധികൃതർ തോടിന്റെ പാർശ്വഭിത്തി പൊളിച്ചിരുന്നു. അത് പുനസ്ഥാപിക്കുന്നതിന് മുമ്പ് മഴ പെയ്തതിനാലാണ് കിഴക്കേകോട്ട ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ ആമയിഴഞ്ചാൻ തോടിലും പാർവ്വതീ പുത്തനാറിലും നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങൾ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനും കാരണമായി. മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയാതെ വന്നതിലൂടെയാണ് വെള്ളപ്പൊക്കം രൂക്ഷമായിത്തീരാനിടയായത്.

റെയിൽവെയുടെ ഭാഗത്തുൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിമിതികൾ വകുപ്പ് സെക്രട്ടറി അറിയിച്ചു. നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് നഗരസഭയുടെ രാത്രികാല പെട്രോളിംഗിലുണ്ടായ കുറവ് ഓടകളിലും മറ്റും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഇടയാക്കി. തോടുകളുടെ വശങ്ങളിൽ വളരുന്ന മരങ്ങളുടെ വേരുകൾ സംരക്ഷണ ഭിത്തി ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പ്രശ്‌നപരിഹാരത്തിനും തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും അടിയന്തിരമായി സ്വീകരിക്കാവുന്ന നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ മന്ത്രിമാർ നിർദ്ദേശം നൽകി.

നഗരത്തിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് റെയിൽവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി മുഖാന്തരം ഡിവിഷണൽ റെയിൽവേ മാനേജറുമായി ചർച്ച ചെയ്യുന്നതിന് ജലസേചന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജലസേചന വകുപ്പിന് കീഴിലുള്ള തോടുകളുടെ മാലിന്യം നീക്കാനും അപകടകരമായി വളർന്നു നിൽക്കുന്ന മരങ്ങൾ, വേരുകൾ, ചില്ലകൾ എന്നിവ വെട്ടി മാറ്റി നീരൊഴുക്ക് സുഗമമാക്കാനും നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. റോഡുകളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കുന്നതിന് എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നതിനും മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും തീരുമാനിച്ചു. മാലിന്യ നിക്ഷേപം തടയുന്നതിന് കനാലുകളിൽ ഫെൻസിംഗ് നടത്തി സംരക്ഷിക്കുന്നതിന് പുതിയ പ്രോജക്റ്റ് ഉണ്ടാക്കാൻ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി.

 നഗരസഭയുടെ രാത്രികാല പെട്രോളിംഗ് പുനരാരംഭിക്കുന്നതിന് തീരുമാനിച്ചു. പദ്ധതികളോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനായി ജില്ലാ കളക്ടർ കൺവീനറും ഇറിഗേഷൻ ചീഫ് എഞ്ചിനീയർ (മേജർ, മൈനർ) കോർപ്പറേഷൻ സെക്രട്ടറി, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, വാട്ടർ അതോറിറ്റി ജോയിന്റ് എംഡി എന്നിവരടങ്ങിയ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. തലസ്ഥാനത്തിന്റെ ശുദ്ധീകരണ ആധുനികവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദീർഘകാല-ഹ്രസ്വകാല പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനും തീരുമാനിച്ചു. കോർപ്പറേഷൻ അടക്കം എല്ലാ വകുപ്പുകളും വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വേഗത്തിലും ജാഗ്രതയോടും കൂടി പ്രവർത്തിക്കണമെന്ന് മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ എന്നിവർ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി അനുപമ ടി.വി., അർബൻ അഫയേഴ്‌സ് ഡയറക്ടർ സൂരജ് ഷാജി, തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, വാട്ടർ അതോറിറ്റി ജോയിന്റ് എം.ഡി. ബിനു ഫ്രാൻസിസ്, തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനി കെ. യു, ഇറിഗേഷൻ ചീഫ് എഞ്ചിനീയർമാരായ ശ്രീദേവി പി, ഹരി ആർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.