വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. തുറമുഖത്തെ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. രാവിലെ 9 ന് വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ഓഫീസിൽ എത്തിയ മുഖ്യമന്ത്രിയെ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങളും ഭാവി വികസന സാധ്യതകളും സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ശേഷം കമാൻഡിങ് ആൻഡ് കൺട്രോളിങ് സെന്റർ സന്ദർശിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും ഇന്റർനെറ്റ് ഓഫ് തിംഗ്സിന്റെയും അൽഗോരിതത്തിന്റേയും സഹായത്തോടെ ഓട്ടോമാറ്റിക്കായി കപ്പലുകളുടെ നിയന്ത്രണവും കണ്ടെയ്നറുകളുടെ നീക്കവും സുഗമമാക്കുന്നത് വിലയിരുത്തി. തുടർന്ന് ബാർജിലെത്തി കപ്പലുകളിൽ നിന്നും കണ്ടെയ്നറുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു.
എം വിൻസെന്റ് എം എൽ എ, തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽക്കർ, വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അദാനി പോർട്സ് സി ഇ ഒ അശ്വനി ഗുപ്ത, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ പ്രദീപ് ജയരാമൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം മുഖ്യമന്ത്രിയെ അനുഗമിച്ചു.
