കോവിഡ് കെയര്‍ സെന്ററിലും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും പാര്‍പ്പിക്കും 
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ആദ്യഘട്ടത്തില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
രണ്ടുതരം സെന്ററുകളാണു വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവരെ താമസിപ്പിക്കുന്നതിനായി സജ്ജമാക്കുക. കോവിഡ് കെയര്‍ സെന്ററും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും. ആദ്യഘട്ടത്തില്‍ ജില്ലയിലെ ആറു താലൂക്കുകളിലായി 110 കോവിഡ് കെയര്‍ സെന്ററുകളാണു പ്രവര്‍ത്തിക്കുക. 110 സെന്ററുകളിലായി 2133 അറ്റാച്ച്ഡ് മുറികളില്‍ 4261 കിടക്കകളും 1298 നോണ്‍ അറ്റാച്ച്ഡ് മുറികളില്‍ 3183 കിടക്കകളും ഉള്‍പ്പെടെ ആകെ 7444 കിടക്കകള്‍ ആദ്യഘട്ടത്തില്‍  തയ്യാറായിട്ടുണ്ട്. 2431 മുറികള്‍ പുരുഷന്മാര്‍ക്കും, 1000 മുറികള്‍  സ്ത്രീകള്‍ക്കുമാണ് മാറ്റിവച്ചിരിക്കുന്നത്.
കോഴഞ്ചേരി താലൂക്കില്‍ 28 സെന്ററുകളാണുള്ളത്. 430 അറ്റാച്ച്ഡ് മുറികളിലായി 899 കിടക്കകളും 269 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 655 കിടക്കകളും ഇടാന്‍ സാധിക്കും. അടൂര്‍ താലൂക്കില്‍ 24 സെന്ററുകളാണുള്ളത്. 510 അറ്റാച്ച്ഡ് മുറികളിലായി 875 കിടക്കകളും 88 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 273 കിടക്കകളും ഇടാന്‍ സാധിക്കും. തിരുവല്ല താലൂക്കില്‍ 33 സെന്ററുകളുണ്ട്. 875 അറ്റാച്ച്ഡ് മുറികളിലായി 1888 കിടക്കകളും 559 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 1431 കിടക്കകളും ഇടാന്‍ സാധിക്കും.
കോന്നി താലൂക്കില്‍ 9 സെന്ററുകളുണ്ട്. 163 അറ്റാച്ച്ഡ് മുറികളിലായി 300 കിടക്കകളും 26 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 112 കിടക്കകളും സജ്ജികരിക്കാനാകും. റാന്നി താലൂക്കില്‍ 14 സെന്ററുകളുണ്ട്. 148 അറ്റാച്ച്ഡ് മുറികളിലായി 285 കിടക്കകളും, നോണ്‍ അറ്റാച്ച്ഡ് 252 മുറികളിലായി 761 കിടക്കകളും  ഇടാന്‍ സാധിക്കും.  മല്ലപ്പള്ളി താലൂക്കില്‍ രണ്ടു സെന്ററുകളാണുള്ളത്. 7 അറ്റാച്ച്ഡ് മുറികളിലായി 14 കിടക്കകളും 7 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 48 കിടക്കകളും ഇടാന്‍ സാധിക്കും.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രാഥമിക ഘട്ടത്തില്‍ ജില്ലയില്‍ ഏഴെണ്ണമാണ് പ്രവര്‍ത്തിക്കുക. 261 മുറികളിലായി 516 കിടക്കകള്‍ ഇടാന്‍ സാധിക്കും. പോസിറ്റീവ് ആയവരേയും, കോവിഡ് രോഗബാധ സംശയിക്കുന്നവരേയും   ചികിത്സിക്കുന്നതിനുള്ളതാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. സാരമായ കോവിഡ് രോഗബാധയുള്ളവരെ ചികിത്സിക്കുന്നതിനുള്ള കോവിഡ് ആശുപത്രികള്‍ ജില്ലയില്‍ പത്തനംതിട്ട ഗവ.ആശുപത്രിയും കോഴഞ്ചേരി ജില്ലാ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്.
രണ്ടാംഘട്ടത്തിനും മൂന്നാംഘട്ടത്തിനുമുള്ള റൂമുകള്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതുവരെ ജില്ലയില്‍ പതിനയ്യായിരത്തോളം മുറികള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.