ഇടുക്കി: ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വികസനമാണ് കഴിഞ്ഞ നാലുവര്‍ഷക്കാലത്തിനുള്ളില്‍ സാധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഞ്ചുമല എയര്‍ സ്ട്രിപ്പിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ എം എം മണി, ജി.സുധാകരന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി എം തോമസ് ഐസക്, അഡ്വ. കെ. രാജു, സി.രവീന്ദ്രനാഥ്, എന്നിവര്‍ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു.

11.75 കോടി രൂപ ചിലവഴിച്ചാണ് എയര്‍ സ്ട്രിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. റവന്യുവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് , ഉന്നതവിദ്യാഭ്യാസവകുപ്പ് തുടങ്ങി വിവിധവകുപ്പുകളെ കോര്‍ത്തിണക്കിയാണ് നിര്‍മ്മാണപ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. മണ്ഡലത്തിലെ 200 യുവാക്കള്‍ക്ക് സൗജന്യ പരിശീലനം ലഭിക്കും.

പദ്ധതിയോടനുബന്ധിച്ച് 400 ആണ്‍കുട്ടികള്‍ക്കും 200 പെണ്‍കുട്ടികള്‍ക്കും 50 പരിശീലകര്‍ക്കും താമസിക്കുന്നതിനുള്ള ഡോര്‍മെറ്ററി, പരേഡ് ഗ്രൗണ്ട് എന്നിവ രണ്ടാം ഘട്ടമായി നിര്‍മ്മിക്കും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പൊതുമരാമത്ത് വകുപ്പ് റണ്‍വേയും ഹാംഗറിന്റെയും നിര്‍മ്മാണ പ്രവര്‍ത്തി ചെയ്യുന്നതും പൂര്‍ത്തീകരിക്കുന്നതും. പരിസ്ഥിതിക്ക് ഏറെ അനുയോജ്യമായ രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

വണ്ടിപ്പെരിയാര്‍ ടൗണില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ , ജനപ്രതിനിധികള്‍, ബ്രിഗേഡിയര്‍ എന്‍ വി സുനില്‍കുമാര്‍ ഗ്രൂപ്പ് കമാന്‍ഡര്‍ കോട്ടയം ,എന്‍ സി സി ഡയറക്ടര്‍. കേണല്‍ എസ് ഫ്രാന്‍സിസ്, എന്‍സിസി മുതിര്‍ന്ന സേനാംഗങ്ങള്‍, കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു .