കാസർഗോഡ്: ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വാദൂറും ഭക്ഷണം ഒരുക്കുന്നത് കുടുംബശ്രീ. ചായ മുതല്‍ ചിക്കന്‍ ബിരിയാണി വരെയാണ് കുടുംബശ്രീ ജീവനക്കാര്‍ക്കായി വിളമ്പുക. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഇഡലി, ദോശ, സാമ്പാര്‍, കടലക്കറി, ചായ, ജ്യൂസ്, ലഘു ഭക്ഷണം, വെജ് ബിരിയാണി, ചിക്കന്‍ ബിരിയാണി, രാത്രി ഭക്ഷണം എന്നിവയാണ് വിഭവങ്ങള്‍.

പോളിങ് ബൂത്തുകളില്‍ ഇഡലി, സാമ്പാര്‍, ചായ, കാപ്പി, ലഘു ഭക്ഷണം, വെജ് ബിരിയാണി അല്ലെങ്കില്‍ ചോറ്, രണ്ട് തരം കറികള്‍, അച്ചാര്‍, വറവ് എന്നിവ ഒരുക്കും. കളക്ഷന്‍ സെന്ററില്‍ ചായ, ലഘു ഭക്ഷണം, വെജ്/ ചിക്കന്‍ ബിരിയാണികള്‍, ജ്യൂസ്, ചപ്പാത്തി, വെജ് കറി എന്നിവ നല്‍കും. മെയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇഡലി, ദോശ, സാമ്പാര്‍, കടല കറി, ജ്യൂസ്, ചായ, ലഘു ഭക്ഷണം, വെജ് /ചിക്കന്‍ ബിരിയാണികള്‍ എന്നിവയാണ് ജീവനക്കാര്‍ക്കായി നല്‍കുക.

ജീവനക്കാര്‍ക്കുള്ള ഭക്ഷണത്തിന് പുറമേ പോളിങ് ബൂത്തുകളിലെ ശുചീകരണ ചുമതലയും കുടുംബശ്രീയാണ്. പോളിങ് ബൂത്തുകളിലെ ശുചിമുറി ഉള്‍പ്പെടെ ഇവര്‍ ശുചീകരിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍, കൗണ്ടിങ് സ്റ്റേഷന്‍ എന്നിവ അണുനശീകരണം നടത്തി സുരക്ഷിതത്വം ഉറപ്പു വരുത്തും. ഫോഗ് ഓയില്‍, സോഡിയം ഹൈപ്പോ ക്ലോറൈഡ് എന്നിവ ചേര്‍ത്താണ് ശുചീകരണം നടത്തുന്നത്. ഏപ്രില്‍ ആറിന് പോളിങ് ബൂത്തുകളിലെത്തുന്ന വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള ദൗത്യവും കുടുംബശ്രീക്കാണ്.