കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടി ബി സെന്റര്‍ ആന്‍ഡ്് എയ്ഡ്‌സ് കണ്‍ട്രോള്‍ റൂമിന് പുതിയ കെട്ടിടം. കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച (ജൂലൈ 24) 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാവും. ജില്ലയിലെ ടി ബി, എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം നാളിത് വരെയായി താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നത്.

സെന്‍ട്രല്‍ ഡിവിഷന്‍ നല്‍കിയ ഡിജിറ്റല്‍ എക്‌സറേ മെഷീനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ടി ബി ട്രൈബല്‍ ന്യൂട്രീഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ചടങ്ങില്‍ നിര്‍വ്വഹിക്കും. മേയര്‍ അഡ്വ കെ ഒ മോഹനന്‍, എംപിമാരായ കെ സുധാകരന്‍, ഡോ വി ശിവദാസന്‍, കെ വി സുമേഷ് എം എല്‍ എ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ പങ്കെടുക്കും.

ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പള്ളിക്കുന്നിലെ ജെ പി എച്ച് എന്‍ പരിശീലന സെന്ററായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പിന്നീടാണ് ജില്ലാ ആശുപത്രിയിലെ താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്. 75 ലക്ഷം രൂപ ചെലവിലാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ആര്‍ ഒ പിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം ഒരുക്കിയത്.

നെഞ്ചുരോഗ ഒപി, ടി ബി ഉള്‍പ്പെടെയുള്ള മറ്റ് ശ്വാസകോശ രോഗങ്ങള്‍ക്കുള്ള ചികിത്സ, സൗജന്യ പരിശോധനയും മരുന്നും തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകും.  ദേശീയ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഏകോപനവും പരിശീലനവും ഈ കേന്ദ്രത്തിലായിരിക്കും.