കിണര്‍പ്പള്ളം ക്ഷീരോല്‍പ്പാദക സംഘത്തില്‍ 7,85,000 ചെലവില്‍ നിര്‍മ്മിച്ച കാലിത്തീറ്റ ഗോഡൗണ്‍, എഫ്ളുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, എ.എം.സി.യൂണിറ്റ് ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. ക്ഷീരമേഖലയിലെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആദ്യമായാണ് ബി.എം.സി നിലവാരത്തിലുള്ള നവീകരണ പ്രൊജക്ട്ട് ഉദ്ഘാടനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാലിന്റെ പാത്രങ്ങള്‍ പ്രകൃതിക്കും മനുഷ്യനും ദോഷമാകാത്ത വിധത്തിലാണ് പ്ലാന്റിലൂടെ കഴുകി വൃത്തിയാക്കുന്നത്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന വെള്ളം കുടിക്കുന്നതിനല്ലാത്ത മറ്റാവശ്യങ്ങള്‍ക്ക് ശുദ്ധീകരിച്ച് ഉപയോഗപ്പെടുത്താനാവും. പാലുത്പാദനത്തില്‍ കേരളം ഒരുപടി മുന്‍പിലാണ്. ക്ഷീരകര്‍ഷകര്‍ക്ക് മറ്റു അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ വിദേശരാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ പാലുത്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന് മേഖല പര്യാപ്തമാവണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി മുരുകദാസ് അധ്യക്ഷനായി. കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എന്‍ രാജന്‍, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ജോസ് ബ്രിട്ടോ, മാധുരി പത്മനാഭന്‍, ആര്‍ സിന്ധു, ആര്‍ ബിന്ദു, കെ ചെന്താമര, ചിന്നസ്വാമി, എസ് സനോജ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ ബിന്ദു, കിണര്‍പ്പള്ളം ആപ്കോസ് പ്രസിഡന്റ് ടി. മുരുകേശ് സഹകാരികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.