പ്രളയ ദുരിതബാധിതര്‍ക്ക് അടിയന്തരസഹായം എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പദ്ധതിപ്രകാരം ജില്ലയില്‍ 9.30 കോടി രൂപ വിതരണം ചെയ്തു. കുടുംബശ്രീയുടെ 365 അയല്‍ക്കൂട്ടങ്ങളിലെ 1126 അംഗങ്ങള്‍ക്കാണ് ആനുകൂല്യം ലഭ്യമായത്. റവന്യൂവകുപ്പിന്റെ പതിനായിരം രൂപ അടിയന്തര സഹായത്തിന് അര്‍ഹതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കാണ് വായ്പ ലഭിച്ചത്. ജില്ലാമിഷന്‍ ശേഖരിച്ച കണക്ക് പ്രകാരം ജില്ലയിലെ 3121 അയല്‍ക്കൂട്ടങ്ങളിലെ 5480 കുടുംബശ്രീ അംഗങ്ങള്‍ പ്രളയബാധിതരാണ്. ജില്ലയില്‍ ഏകദേശം 29.6 കോടി രൂപയാണ് വായ്പയായി വിവിധ ബാങ്കുകള്‍ വിതരണം ചെയ്യേണ്ടത.് 213 പേര്‍ക്ക് 1.33 കോടി രൂപ വിതരണം ചെയ്ത കേരള ഗ്രാമീണ്‍ ബാങ്ക് കല്‍പ്പറ്റ ശാഖയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക വിതരണം ചെയ്തത്. തൊട്ടുപിന്നില്‍ 160 പേര്‍ക്ക് 1.20 കോടി രൂപ വിതരണം ചെയ്ത ഇതേ ബാങ്കിന്റെ പനമരം ശാഖയാണ്.
ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് അയല്‍ക്കൂട്ടങ്ങളാണ് വായ്പയ്ക്ക് ശുപാര്‍ശ ചെയ്യുന്നത.് ലിങ്കേജ് വായ്പയുടെ മാതൃകയില്‍ അയല്‍ക്കൂട്ടത്തിനാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. ബാങ്കുകള്‍ ഈടാക്കുന്ന ഒന്‍പത് ശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് തിരികെ നല്‍കും.
ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ തുകയ്ക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാന മിഷന്‍ വിവിധ കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. പരമാവധി 50 ശതമാനം വരെ ഇളവ് നല്‍കി ഇരുപത്തിരണ്ടോളം കമ്പനികള്‍ ഡീലര്‍മാര്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്യും. സുതാര്യമായ വിതരണം സാധ്യമാക്കുന്നതിന് ഗുണഭോക്താക്കള്‍ക്ക് ജില്ലാമിഷന്‍ ഹോളോഗ്രാം പതിച്ച പര്‍ച്ചേസ് കാര്‍ഡ് വിതരണം ചെയ്യും. നവംബറില്‍ ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.