അനധികൃത അവധിയിലുള്ളവർക്ക് തിരികെയെത്താൻ അവസരം

അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എന്നാൽ ചില ജീവനക്കാർ അനധികൃതമായി അവധിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല.

ജില്ലകളിൽ അനധികൃതമായി അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങൾ അടുത്ത 5 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. അനധികൃത അവധിയിലുള്ള ജീവനക്കാരിൽ സർവീസിൽ തിരികെ പ്രവേശിക്കാൻ താത്പര്യമുള്ളവർ ഒരാഴ്ചയ്ക്കകം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് പൊതു അറിയിപ്പ് നൽകാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

തുടർച്ചയായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം അനേകം പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയിൽ നിന്നും ജീവനക്കാർ മാറി നിൽക്കാൻ പാടില്ല. കൂടുതൽ മികവുറ്റ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിയമിതരായ ജീവനക്കാരിൽ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതൽപരരായ, അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) രൂപീകരിച്ചിരുന്നു. ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പ്രധാന ആശുപത്രികളിൽ പ്രത്യേകം ഫീവർ ക്ലിനിക്ക് ഉറപ്പാക്കാനും നിർദേശം നൽകി.