പാലക്കാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഊർജ്ജിതമാക്കുവാൻ 100 ദിന കർമ്മപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പാലക്കാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മന്ത്രി പാലക്കാട് വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിലാണ് പ്രവർത്തനം ഊർജ്ജിതമാക്കാൻ  തീരുമാനമെനടുത്തത്. മെഡിക്കൽ കോളേജിന് ആവശ്യമായ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതിയും മറ്റു സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുവാനും മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. മെഡിക്കൽ കോളേജ് സ്‌പെഷ്യൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കളക്ടർ കൺവീനറായി സ്ഥലം എം.പി, എം.എൽഎ, ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് ഡയറക്ടർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും 100 ദിവസത്തിനകം പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയതെന്ന് മന്ത്രി അറിയിച്ചു.

മെഡിക്കൽ കോളേജിന്റെ മെയിൻ ബ്ലോക്ക്, ഒ.പി വാർഡ്, ഒ.റ്റി വാർഡ്, ഒ.പി.സി എന്നിവയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിച്ച് പി.ഡബ്ലു.ഡി വകുപ്പ് എത്രയും പെട്ടെന്ന് കോളേജിന് കൈമാറണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ബോയിലർ, മാൻഹോൾഡ്, മോർച്ചറി കെട്ടിടങ്ങളുടെ നിർമ്മാണം, സീവേജ്, ഡ്രയിനേജ്, ഗ്യാസ് സപ്ലൈ സിസ്റ്റം, എസ്.റ്റി.പി, മോഡുലാർ ലാബുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ നിർമ്മാണം പൂർത്തീകരിക്കുവാൻ ആവശ്യമായ സാങ്കേതിക തടസ്സങ്ങൾ നീക്കുമെന്നു മന്ത്രി പറഞ്ഞു.

അദ്ധ്യാപകരടെയും അനദ്ധ്യാപകരടെയും ഒഴിവു നികത്തുവാൻ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ ശമ്പള വേതന വ്യവസ്ഥ പുന:ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ചു. മെഡിക്കൽ കൗൺസിൽ മാനദണ്ഡങ്ങൾ പാലിച്ച് കോളേജിന്റെ പ്രവർത്തനം പൂർണ്ണ സജ്ജമാക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു.

എല്ലാ 10 ദിവസം കൂടുന്തോറും മോണിട്ടറിംഗ് കമ്മിറ്റി യോഗം ചേർന്ന് കോളേജിന്റെ ടെക്‌നിക്കൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളുമായി ചർച്ച ചെയ്ത് 100 ദിവസത്തിനകം പൂർണ്ണ സജ്ജമാക്കണമെന്ന്  നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് നടത്തിയ ചർച്ചയിൽ പൂർണ്ണ തോതിൽ മെഡിക്കൽ കോളേജ് സജ്ജമാക്കുവാൻ എല്ലാ നടപടിയും സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.