പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ സ്ഥാപിക്കുന്ന ഡോപ്ലര്‍ റഡാര്‍ സംവിധാനത്തിലൂടെ ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിലെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സംവിധാനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളില്‍ മാറ്റി താമസിപ്പിക്കേണ്ട ആളുകളുടെ മാപ്പിങ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുരിതബാധിതരായ കുട്ടികളുടെ തുടര്‍പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മറ്റെല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിലൂടെയാണ് അതിജീവന പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. വായ്പകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അനുഭാവപൂര്‍ണമായ തീരുമാനമുണ്ടാകും. ദുരന്തത്തില്‍ തകര്‍ന്ന ആരാധനാലയങ്ങളുടെ കാര്യത്തില്‍ നടപടി സ്വീകരിക്കും. തീര്‍ത്താല്‍ തീരാത്ത വേദന അനുഭവിക്കുന്ന ജനതയെ അത്മവിശ്വാസത്തോടെ നടത്താന്‍ സാധ്യമാവുന്നതൊല്ലാം ചെയ്യാന്‍ എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.