ഇന്നത്തെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. എണ്‍പതാമത് സ്വാതന്ത്ര്യ ദിനത്തില്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരേഡില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചതിനുശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി കെ.എം ഷാജി. അഹിംസ എന്നത് ആയുധ മെടുക്കാതിരിക്കല്‍ മാത്രമല്ല, വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെ ബഹുമാനിക്കല്‍ കൂടിയാണെന്നാണ് ഗാന്ധിജി പറഞ്ഞത്. രാജ്യത്തെ ഓരോ പൗരനും ജനാധിപത്യം അനുഭവിക്കമണെങ്കില്‍ അധികാരം കൈകാര്യം ചെയ്യുന്നവര്‍ സഹിഷ്ണുത ഉള്ളവര്‍ ആയിരിക്കണം. അപ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളും നിഷ്പക്ഷമായി നിലനില്‍ക്കും. ഭരണ ഘടനാ സ്ഥാപനങ്ങള്‍ക്ക് അധികാരത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുമ്പോള്‍ പൗരന്മാര്‍ക്ക് രാജ്യത്തോടുള്ള സ്‌നേഹവും നഷ്ടപ്പെടും. അങ്ങനെ സംഭവിക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.

സമരങ്ങളും വിമര്‍ശനകളും അധികാരികള്‍ക്ക് ശത്രുതയായി തോന്നുമ്പോള്‍ ജനാധിപത്യം പരാജയപ്പെടുകയാണ്. നാം സ്വാതന്ത്ര്യം നേടിയത് നിരന്തരമായ സമരങ്ങളിലൂടെയാണെന്ന് മറന്നു പോകരുത്.

അസഹിഷ്ണുത കൊണ്ടും വെറുപ്പ് കൊണ്ടും അടിച്ചമര്‍ത്തപ്പെടേണ്ടതല്ല വിമര്‍ശനങ്ങള്‍. എതിരാളിയെ ബഹുമാനിക്കുന്നതില്‍ നമ്മുടെ മാതൃക ഗാന്ധിജി തന്നെയാണ്. തന്നെ തടവിലിട്ട ജനറല്‍ ജാന്‍ സ്മട്‌സിന് സ്വന്തം കൈകൊണ്ട് ചെരുപ്പുണ്ടാക്കി സമ്മാനിച്ച മഹാത്മാവ്.വിമര്‍ശനങ്ങള്‍ കുറഞ്ഞു പോയോ എന്ന സംശയത്തില്‍ തനിക്കെതിരെ തന്നെ മറ്റൊരു പേരില്‍ പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയ നമ്മുടെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു.അവരെയെല്ലാം ഓര്‍ക്കുന്ന ദിനം കൂടിയാണ് നാം ആഘോഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യ എന്നത് ഒരു അത്ഭുതകരമായ ജനാധിപത്യ പരീക്ഷണമാണ് എന്ന ചര്‍ച്ച സ്വാതന്ത്ര്യം നേടിയ കാലത്ത് ചരിത്രകാരന്മാര്‍ക്കിടയില്‍ ഉണ്ടായത് വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു വലിയ രാജ്യമായത് കൊണ്ടു കൂടിയാണ്. ജനാധിപത്യപരമായി നിലനില്‍ക്കുമോ എന്ന സംശയവും ചില കോണുകളില്‍ നിന്ന് ഉണ്ടായിരുന്നു. ഇതിനെല്ലാം മറുപടി നല്‍കിയാണ് നാം മുന്നോട്ട് പോയത്. നമ്മുടെ ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും ലോകത്തിന് തന്നെ മാതൃകയാവുന്നതാണ് നാം കണ്ടത്. ഇന്ന് നാം അനുഭവിക്കുന്ന സ്വതന്ത്ര്യത്തിന്റെ സ്വാസ്ഥ്യം നമുക്ക് സമ്മാനിച്ചത് ദശലക്ഷക്കണക്കിന് മനുഷ്യരുടെ തളരാത്ത പോരാട്ട വീര്യവും വലിയ ത്യാഗങ്ങളുമാണ്. ജീവന്‍ പകരം നല്‍കി അവര്‍ നേടിത്തന്നത് പതാകയുയര്‍ത്താനുള്ള സ്വാതന്ത്ര്യം മാത്രമല്ല. തുല്യതയും സാഹോദര്യവും ഉറപ്പുനല്‍കുന്ന മഹത്തായ ഒരു രാജ്യമാണ് അവര്‍ സ്വപ്നം കണ്ടത്. രാജ്യത്തിന് വേണ്ടി രക്ത സാക്ഷ്യം വഹിച്ച പതിനായിരക്കണക്കിന് മനുഷ്യര്‍ വിഭാവനം ചെയ്ത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചു പോകാതെ സംരക്ഷണമൊരുക്കുക എന്ന ബാധ്യതയാണ് പൗരന്മാര്‍ നിര്‍വഹിക്കേണ്ടത്.

വര്‍ത്തമാനകാല ഇന്ത്യയില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ജനാധിപത്യം എന്ന സങ്കല്പത്തില്‍ ഉള്‍കൊള്ളുന്ന ഒരു വികാരം സഹി ഷ്ണുതയാണ്. മഹാത്മാ ഗാന്ധി നമുക്ക് നല്‍കിയ ഏറ്റവും വലിയ സന്ദേശവും അതാണ്. പുതിയ കാലത്തേക്ക് നമ്മുടെ രാജ്യത്തെ വഴി നടത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പുതുതലമുറ കൂടിയാണ്. ‘സ്വാതന്ത്ര്യം എന്നാല്‍ സ്വന്തം കാര്യം മാത്രം നോക്കലല്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തല്‍ കൂടിയാണ’് എന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിങ് പറയുന്നുണ്ട്. അതിനെ വിശദീകരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരെഴുത്തില്‍ പറയുന്ന പ്രധാനപ്പെട്ട വാചകം ഇങ്ങനെയാണ്.

‘ഏതെങ്കിലും ഒരു സ്ഥലത്ത് നടക്കുന്ന അനീതി, എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്, ഒരേ വിധി തുന്നിച്ചേര്‍ത്ത ഒറ്റ വസ്ത്രം പോലെ നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.’ പുതിയ ലോകത്ത് ഈ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ലോകത്ത് എവിടെ നടക്കുന്ന അനീതിയും നമ്മള്‍ കൂടി അനുഭവിക്കുന്നതായി തോന്നുമ്പോഴാണ് നാം ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആവുക. രബീന്ദ്രനാഥ ടാഗോര്‍ പറഞ്ഞതും ഇതാണല്ലോ ‘ഈ ലോകം മുഴുവന്‍ എന്റെ വീടാണെന്ന്. യുവാക്കള്‍ സ്വാതന്ത്ര്യത്തിനും സാമൂഹ്യ നീതിക്കും കാവല്‍ നില്‍ക്കുന്ന ഒരിന്ത്യയാണ് നമ്മുടെ ലക്ഷ്യങ്ങളില്‍ ഇനി ഉണ്ടാവേണ്ടത്. ഭാഷയും വേഷവും മതവും ജാതിയും കൊണ്ടു വേര്‍തിരിക്കാന്‍ ആവാത്ത വിധം നമ്മുടെ മനസ്സുകള്‍ ഒന്നിക്കുക തന്നെ വേണം.

ചരിത്രം എന്തിന് പഠിക്കണം എന്ന് ചോദിക്കുന്നവര്‍ ഉണ്ട് ചരിത്രം പരീക്ഷയ്ക്കുവേണ്ടി ഓര്‍മ്മിക്കേണ്ട തീയതികളുടെയും പേരുകളുടെയും കൂട്ടമല്ല. ചരിത്രം ഒരു രാജ്യത്തിന്റെ ഓര്‍മ്മയാണ്. എങ്ങനെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു, എങ്ങനെ അത് വീണ്ടെടുത്തു, നമ്മുടെ ജനാധിപത്യജീവിതത്തിനായി എത്രപേര്‍ ത്യാഗം ചെയ്തുഇവയെല്ലാം ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ചരിത്രംനമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഉത്തരവാദിത്വമാണ്. ചരിത്രം നമ്മുടെ രാജ്യത്തിന്റെ ആത്മാവാണ്. ചരിത്രം നമ്മോട് പറയുന്നത് സ്വാതന്ത്ര്യത്തിന്റെ വില എന്താണ് എന്നാണ്, ഐക്യത്തിന്റെ ശക്തി എന്താണ് എന്നാണ്. വിദ്വേഷത്തിന്റെയും അപകടം എന്താണ് എന്നുകൂടിയാണ്, ഒരു സാധാരണ മനുഷ്യനും ചരിത്രം മാറ്റാന്‍ കഴിയും എന്നുകൂടി ആണ്.

ദേശസ്‌നേഹം ഉയിരെടുക്കുന്നത് ചരിത്ര ബോധത്തില്‍ നിന്നാണ്. ഇന്നത്തെ ദേശസ്‌നേഹം വിദ്യാര്‍ത്ഥിയുടെ ദേശസ്‌നേഹംസത്യസന്ധമായി ചരിത്രം പഠിക്കുന്നതിലാണ്. അധ്യാപകന്റെ ദേശസ്‌നേഹംനല്ല തലമുറയെ വളര്‍ത്തുന്നതിലാണ്. ഡോക്ടറുടെ ദേശസ്‌നേഹംകരുണയോടെ ചികിത്സിക്കുന്നതിലാണ്. കര്‍ഷകന്റെ ദേശസ്‌നേഹംനാടിന് ഭക്ഷണം നല്‍കുന്നതിലാണ്. ഉദ്യോഗസ്ഥന്റെ ദേശസ്‌നേഹംനിഷ്പക്ഷമായി സേവിക്കുന്നതിലാണ്. ഓരോ പൗരന്റെയും ദേശസ്‌നേഹംതന്റെ കടമയും ഉത്തരവാതിവവും സത്യസന്ധമായി നിര്‍വഹിക്കുന്നതിലാണ്. രാജ്യസ്‌നേഹം പതാക ഉയര്‍ത്തുന്ന ദിവസങ്ങളില്‍ മാത്രം പ്രകടിപ്പിക്കേണ്ടതല്ല. അത് ദിവസേനയുള്ള നമ്മുടെ പെരുമാറ്റത്തില്‍ കാണണം. റോഡില്‍ നിയമം പാലിക്കുമ്പോള്‍അത് ദേശസ്‌നേഹമാണ്. പൊതുസമ്പത്ത് സംരക്ഷിക്കുമ്പോള്‍അത് ദേശസ്‌നേഹമാണ്. മാലിന്യം വലിച്ചെറിയാതിരിക്കുമ്പോള്‍ അത് ദേശസ്‌നേഹമാണ്. മറ്റൊരു മതക്കാരനെ സഹോദരനായി കാണുമ്പോള്‍അത് ദേശസ്‌നേഹമാണ്. അവശനായ ഒരാളെ സഹായിക്കുമ്പോള്‍അത് ദേശസ്‌നേഹമാണ്.

ഇന്ത്യയില്‍ ഭാഷ കൊണ്ട് വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു മണ്ണാണ് കാസര്‍കോട്. നമ്മളേത് ഭാഷയില്‍ സംസാരിച്ചാലും ഹൃദയം കൊണ്ടു അടുത്തു നില്‍ക്കാനാവും എന്ന് തെളിയിച്ച മണ്ണ്.

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വിലയേറിയ സംഭാവനകള്‍ അര്‍പ്പിച്ച ഒട്ടനവധി മനുഷ്യരുടെ നാടാണ് ഇത്. സ്വാതന്ത്ര്യ സമര പോരാളികളും ഏറെയുണ്ടായിരുന്ന നാട്. അവരെയെല്ലാം നാം ഈ നിമിഷത്തില്‍ ഓര്‍ക്കുകയാണ്. ചില വേദനകളും ഓര്‍ക്കാതിരിക്കാന്‍ നമുക്കാവില്ല. നമ്മള്‍ അടങ്ങിയ സമൂഹം ഒരു നാടിനോട് കാണിച്ച അനീതിയില്‍ വേദന തിന്നുന്ന മനുഷ്യരെക്കുറിച്ചാണ്.

എന്‍ഡോസള്‍ഫാന്‍ കൊണ്ട് ജീവിതം ദുരിതത്തിലായവര്‍. അവരോട് നാം ഒരുമിച്ച് പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. അതില്‍ ഒരുപങ്കും ഇല്ലെങ്കില്‍ പോലും ആ സമൂഹത്തില്‍ ജീവിച്ചു എന്ന തെറ്റിനുള്ള പശ്ചാത്താപം ആണത്. അത് ഒരാശ്വാസവും ആ മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ നല്‍കില്ല എന്നറിയാം. ഇനി ഒരു ജനതക്കും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ നാമത് ഓര്‍മ്മിച്ചു കൊണ്ടേ ഇരിക്കണം. ഭരണാധികാരികള്‍ ആദ്യ പരിഗണന നല്‍കേണ്ട ഒരു വിഷയമാണത്. അവര്‍ക്ക് വേണ്ടി ഇനിയും ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ട്. ആ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവും എന്ന് ഈ സമയത്ത് ഉറപ്പ് നല്‍കുന്നു.

രാജ്യത്തിന് കര്‍മ്മ നിരതമായ ഒരു ജനതയുടെ അനിവാര്യതയുണ്ട്. ഇന്ത്യയുടെ അഭിമാനവും അന്തസ്സും കാത്തു സംരക്ഷിക്കുന്നതിനായി നമുക്ക് ഒരുമിച്ച് നീങ്ങാം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് സുരക്ഷയും അന്തസ്സും നല്‍കുന്ന ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. ചെറുപ്പക്കാര്‍ തൊഴില്‍ സന്നദ്ധരായി മുന്നോട്ട് വരുന്ന സാഹചര്യമാണ്. അവര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉള്ള നയനിലപാടുകള്‍ ഗവണ്‍മെന്റ് സ്വീകരിക്കും. രാഷ്ട്രീയ താല്പര്യങ്ങള്‍ കൊണ്ടുള്ള സ്വജനപക്ഷപാതം ഈ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവില്ല. അര്‍ഹതയും കഴിവും ആയിരിക്കും മാനദണ്ഡങ്ങളാവുക. എണ്‍പത് വര്‍ഷങ്ങളുടെ നിറവില്‍ ഇന്ത്യ ഒരു പുലര്‍കാലത്തിലേക്ക് കണ്ണുകള്‍ തുറന്നിരിക്കുകയാണ്. മുന്‍ തലമുറ കാത്തു വെച്ചതെല്ലാം ഭാവി ഇന്ത്യക്ക് വേണ്ടി കൈമാറാമെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും മന്ത്രി സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്നു.