പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉൾപ്പെടെയുള്ള നടപടികളുടെ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി കെ. പത്മകുമാർ അധ്യക്ഷനായ പഠന സമിതി സമർപ്പിച്ച റിപ്പോർട്ടിൽ നിരവധി നിർണായക ശുപാർശകൾ. സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ഗതാഗത മന്ത്രി സി പി ജോൺ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സമിതി അധ്യക്ഷൻ കെ. പത്മകുമാർ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ വിശദീകരിച്ചു.
നിലവിലെ നികുതി ഘടനയിൽ മാറ്റം വരുത്താതെ സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് പ്രധാന നിർദേശം. നിലവിൽ വലിയ തുകയായി ഒരുമിച്ച് അടയ്‌ക്കേണ്ടിവരുന്ന നികുതി പ്രതിമാസമായി അടയ്ക്കാൻ അവസരം ലഭിക്കുന്നത് ഉടമകൾ നേരിടുന്ന സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കൃത്യമായ അറ്റകുറ്റപ്പണികളും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്ന ബസുകൾക്ക് നിലവിലെ 22 വർഷത്തെ കാലാവധി 25 വർഷമാക്കുന്നതിനായി കേരള മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തണമെന്നും സമിതി ശുപാർശ ചെയ്തു.
കെ എസ് ആർ ടി സിയുടെ യാത്ര ഫ്യുവൽസ് പമ്പുകളിൽ നിന്ന് സ്വകാര്യ ബസുകൾക്ക് ഡീലർ നിരക്കിൽ ഇന്ധനം ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. അവധി ദിവസങ്ങളിൽ സർവീസ് നടത്തുന്നതിനായി അനുവദിക്കുന്ന പ്രത്യേക പെർമിറ്റുകളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ഓൺലൈൻ സംവിധാനത്തിലൂടെ വേഗത്തിൽ പെർമിറ്റ് ലഭ്യമാക്കുകയും വേണം.
സുരക്ഷയെ ബാധിക്കാത്ത രീതിയിൽ സ്വകാര്യ ബസുകളിൽ പരസ്യങ്ങൾ പതിക്കുന്നതിന് അനുമതി നൽകണമെന്നും സമിതി നിർദേശിച്ചു. സ്വകാര്യ ബസുകൾക്ക് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യവും സർക്കാർ പരിശോധിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിലവിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഈടാക്കുന്ന ഉയർന്ന പ്രീമിയം ബസ് ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തിലാണ് നിർദേശം.
പ്രിയദർശിനി സർവീസുകൾ നടത്തുന്ന റൂട്ടുകളിൽ സമയക്രമം സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനും സമിതി നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യ ബസുകളുടെയും സർവീസുകൾ തമ്മിൽ സമയക്രമത്തിൽ ആവശ്യമായ ഏകോപനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണം. ഇതിനായി മേഖലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ഏകോപന സമിതികൾ രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
സ്വകാര്യ ബസ് സർവീസുകളെ എംഎസ്എംഇ പരിഗണനയോടെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയിൽ കെ എസ് ആർ ടി സി ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും സമിതി നേരത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പൊതുഗതാഗത മേഖലയിലെ വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് സമഗ്ര ഗതാഗത നയം രൂപീകരിക്കണമെന്നും ഭാവിയിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാവുന്ന ഐ ടി അധിഷ്ഠിത മൊബിലിറ്റി കാർഡ് ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സിറ്റിംഗ് നടത്തി ബസുടമകളുടെ പരാതികളും അഭിപ്രായങ്ങളും കേട്ട ശേഷമാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്.
