ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരള സമൂഹത്തിന്റെ പൊതു ന•-യെയും വികസനത്തെയും ലക്ഷ്യമാക്കി രൂപീകരിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 12,13 തിയതികളില്‍ നിയമസഭാ മന്ദിരത്തില്‍ ചേരും. 12ന് രാവിലെ 9.30ന് സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണിയുടെ  പ്രഖ്യാപനത്തോടെ സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍ന്ന് സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും.
സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. ലോക കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര പ്രവാസകാര്യവകുപ്പ് മന്ത്രി വയലാര്‍ രവി, വിവിധ റീജിയനുകളുടെ പ്രതിനിധികള്‍, പ്രമുഖ എന്‍.ആര്‍.ഐ വ്യവസായികള്‍, വിവിധ വിഷയ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ വ്യക്തമാക്കും.
ഉച്ചഭക്ഷണത്തിനുശേഷം 2.30ന്  നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും. 4.30 ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ മേഖലാ ചര്‍ച്ചകളുടെ  അവതരണം നടക്കും. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. പ്രഭാവര്‍മ്മ രചിച്ച് ശരത് സംഗീതം നല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാര്യരും ചേര്‍ന്ന് ഒരുക്കുന്ന സംഗീതം, കോറിയോഗ്രാഫി, കാരിക്കേച്ചര്‍ എന്നിവയുടെ ദൃശ്യവിസ്മയമായ ‘ദൃശ്യാഷ്ടകം’ എന്ന പരിപാടിയും ഉണ്ടാകും.
ലോക കേരള സഭയുടെ രണ്ടാം ദിവസമായ 13ന്  വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മേഖലാ സമ്മേളനങ്ങള്‍ നടക്കും. 9 മണിക്കുള്ള ആദ്യ സെഷനില്‍ വിവിധ വേദികളില്‍ ധനകാര്യം, വ്യവസായം-വിവരസാങ്കേതിക വിദ്യ-നവ സാങ്കേതിക വിദ്യകള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍: പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, കൃഷി അനുബന്ധ മേഖലകള്‍, സ്ത്രീകളും പ്രവാസവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സമ്മേളനങ്ങള്‍.
11.30ന് തുടങ്ങുന്ന രണ്ടാം സെഷനില്‍  വിവിധ വേദികളില്‍ പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദ സഞ്ചാരം-സഹകരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി-ആരോഗ്യം, സാംസ്‌കാരികം എന്നീ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പൊതുസഭാ സമ്മേളനം ആരംഭിക്കും. ലോക കേരള സഭയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിഷയ മേഖലകളുടെ റിപ്പോര്‍ട്ടിങ് നടക്കും.
3.45 ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വെകുന്നേരം 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും.