മന്ത്രി  കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു

പുനലൂർ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ ഇരുനില മന്ദിരം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിനു സമര്‍പ്പിച്ചു. ജില്ലയിലെ ഹോമിയോപ്പതി രംഗത്ത് നിരവധി മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും ശാസ്താംകോട്ട, ചാത്തന്നൂര്‍, ഇട്ടിവ, ഇളമാട്, തൊടിയൂര്‍ എന്നീ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനം വകുപ്പ് മന്ത്രി  കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു.

പുനലൂര്‍ ചെമ്മന്തൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ നഗരസഭ ഭൂമിയിലാണ് രണ്ടു നിലകളിലായുള്ള  ആശുപത്രി കെട്ടിടം. ദേശീയ ആരോഗ്യ ദൗത്യം വഴി ലഭ്യമാക്കിയ ഒരു കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പുനലൂര്‍ ടി ബി ജംഗ്ഷനിലെ വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചു വന്നിരുന്നത്.

പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ എ ലത്തീഫ് അധ്യക്ഷനായ പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സബീന സുധീര്‍,  ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് ജി നാഥ്,  നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ എ ആര്‍ അജയകുമാര്‍, ഹോമിയോ വകുപ്പ് ഡയറക്ടര്‍  ഡോ എം എന്‍ വിജയാംബിക, പുനലൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാ•ാരായ അംജിത് ബിനു, വി ഓമനക്കുട്ടന്‍, ബി സുജാത, നഗരസഭാ സെക്രട്ടറി ജി രേണുക ദേവി, പുനലൂര്‍ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ ഐ ആര്‍ അശോക് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു