ഇടുക്കി:കുമളി ഗ്രാമപഞ്ചായത്തില്‍ പണികഴിപ്പിച്ച ആധുനിക അറവ് ശാലയുടെയും വനിതാ ശൗചാലയത്തിന്റെയും വനിതാ കാന്റീനിന്റെയും ഉദ്ഘാടനം നടന്നു.ആധുനിക അറവുശാലയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പിയും വനിതാ ക്യാന്റീനിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എയും നിര്‍വ്വഹിച്ചു.വനിതാ ശൗചാലയത്തിന്റെ ഉദ്ഘാടനം  ഡീന്‍ കുര്യാക്കോസ് എം പിയും ഇ എസ് ബിജിമോള്‍ എംഎല്‍എയും ചേര്‍ന്ന് നിര്‍വ്വഹിത്തു.എല്ലാ പഞ്ചായത്തുകളിലും അറവുശാലകള്‍ നിര്‍മ്മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അടിസ്ഥാനമാക്കിയായിരുന്നു കുമളി ഗ്രാമപഞ്ചായത്ത് മുരുക്കടിയില്‍ ആധുനിക അറവ് ശാല നിര്‍മ്മിച്ചത്. ആധുനിക അറവുശാലക്ക് ഒരു കോടി 90 ലക്ഷം രൂപയും വനിതാ ക്യാന്റീന് 15 ലക്ഷം രൂപയും വനിതാ ശൗചാലയത്തിന് 65 ലക്ഷം രൂപയും ചിലവഴിച്ചു.
മൂന്ന് വലിയ മൃഗങ്ങളേയും മൂന്ന് ചെറിയ മൃഗങ്ങളേയും ഒരേ സമയം കശാപ്പ് ചെയ്യാന്‍ കഴിയും വിധം രണ്ട് നിലകളിലായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ മൃഗങ്ങളുടെ ആരോഗ്യനില പരിശോധിച്ച് ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കി നല്ല മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ആധുനിക അറവ് ശാല നിര്‍മ്മിച്ചിട്ടുള്ളത്. കുമളി കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചാണ് വനിതാ കാന്റീന്‍ പണി കഴിപ്പിച്ചിട്ടുള്ളത്.കുമളി എഫ് എച്ച് സിയിലെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും വനിതാ കാന്റീനിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ആശുപത്രിയില്‍ നടന്നു വന്നിരുന്ന അന്നദാനം ഇനി മുതല്‍ കാന്റീന്‍ വഴിയായിരിക്കും തുടര്‍ന്ന് നടത്തുക. കുമളി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന വനിതാ യാത്രികര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വനിതകള്‍ക്ക് മാത്രമായുള്ള ഒരു ആധുനിക ടോയ്ലറ്റ് കോംപ്ലക്സിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ യൂണിറ്റില്‍ 21 ടോയ്ലറ്റുകളും 21 കുളിമുറികളും സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ ചാക്കോ മുഖ്യപ്രഭാഷണം നടത്തി. കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു, കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.