വേളിയില്‍ മിനിയേച്ചര്‍ ട്രെയിനും അര്‍ബന്‍ പാര്‍ക്കും

തുരങ്കവും പാലവും കയറി പ്രകൃതിഭംഗികളിലൂടെ കുട്ടിത്തീവണ്ടി ചൂളമിടും


തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിനു പകിട്ടേകി ഇനി കുട്ടിത്തീവണ്ടിയും അര്‍ബന്‍ ആന്‍ഡ് ഇക്കോ പാര്‍ക്കും. വേളി സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇനി പൊഴിക്കര കായലോരത്തുകൂടി ചൂളം കുത്തി പായുന്ന ‘ആവിവണ്ടി’യില്‍ ചുറ്റിയടിക്കാം. അര്‍ബന്‍ പാര്‍ക്കിലിരുന്നു പ്രകൃതിഭംഗി ആസ്വദിക്കാം.
ഹരിതാഭ ചൂഴുന്ന കായലും അതു സംഗമിക്കുന്ന നീലക്കടലും സുവര്‍ണ്ണശോഭയാര്‍ന്ന മണല്‍ത്തീരവും ചെറുനീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും വര്‍ണ്ണങ്ങള്‍ വിരിയിച്ചു നില്ക്കുന്ന പൂച്ചെടികളുമെല്ലാം കണ്ട്, അവയില്‍ വിഹരിക്കുന്ന പക്ഷികളെ കണ്ട്, നീര്‍ത്തടാകത്തിനു മുകളിലെ പാലങ്ങളിലൂടെയും തുരങ്കത്തിലൂടെയും ആവിവണ്ടിയുടെ ഗൃഹാതുരസ്മരണയില്‍ ഒരു യാത്രയാണ് ഒരുക്കിയിരിക്കുന്നത്.

 

ആദ്യകാലതീവണ്ടിയുടെ കുട്ടിമാതൃകയില്‍ ആവി എന്‍ജിനും ബോഗികളും കൃത്രിമമായി പുകയും ശബ്ദവും ഒക്കെയായാണു ട്രെയിനിന്റെ രൂപകല്പന. ഈ അമ്യൂസ്മെന്റ് ട്രെയിന്‍ 24 ഇഞ്ച് (60 സെന്റീമീറ്റര്‍) ഗേജിലുള്ളതാണ്. രണ്ടു ജീവനക്കാരടക്കം 48 പേര്‍ക്കു സഞ്ചരിക്കാം. പരിശീലനം നേടിയ ജോലിക്കാരാണ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. ആഴ്ചയില്‍ എല്ലാദിവസവും സര്‍വീസ് ഉണ്ടാകും.
ട്രെയിന്‍ പുറപ്പെടുന്ന സ്ഥലത്തുതന്നെയാണ് ടിക്കറ്റ് കൗണ്ടര്‍. വേളി പാര്‍ക്കിന്റെ ഉള്‍പ്രദേശങ്ങളിലൂടെ 1.6 കിലോമീറ്റര്‍ സഞ്ചരിച്ച് 40 മിനുട്ടിനകം ട്രെയിന്‍ തിരിച്ചെത്തും. ടൂറിസ്റ്റ് വില്ലേജില്‍നിന്നു തുടങ്ങി ശംഖുകുളം ചുറ്റി കുട്ടികളുടെ പാര്‍ക്കിലൂടെ സഞ്ചരിച്ചു കായലോരത്തുകൂടി ഫ്‌ളോട്ടിങ് പാലത്തിലെത്തി കടലോരത്തുകൂടി ജില്ലാ പ്രൊമോഷന്‍ കൗണ്‍സിലിന്റെ നീന്തല്‍ക്കുളം ചുറ്റി തിരികെ വില്ലേജിലേത്തുന്നണു തീവണ്ടിയുടെ റൂട്ട്.

മൂന്നു ബോഗികളും എന്‍ജിനും ഗാര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയുടെ കല്‍ക്കരി വണ്ടിയുടെ മാതൃകയിലാണ്. ഇന്ത്യന്‍ റെയില്‍വേക്ക് വേണ്ടി നാരോ ഗേജ് എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന ബംഗളൂരുവിലെ സാന്‍ എഞ്ചിനീയറിങ് ആന്‍ഡ് ലോക്കോമോട്ടീവ്‌സ് ആണു ട്രെയിന്‍ നിര്‍മിച്ചത്.
പുരാതനരീതിയിലുള്ള രണ്ടു മിനി റെയില്‍വേ സ്റ്റേഷനും പണിതിട്ടുണ്ട്. തുരങ്കവും കൃത്രിമമാണ്. കുളവും ലെവല്‍ ക്രോസിങ്ങും ഒരു വലിയ പാലവും രണ്ടു ചെറുപാലങ്ങളും ഇതിനായി നിര്‍മ്മിച്ചു. കൂടാതെ ലെവല്‍ ക്രോസിങ്ങും സിഗ്‌നല്‍ സംവിധാനവും വാക്ക് വേകളുമൊക്കെ ഒരുക്കിയിട്ടുണ്ട്.

അമേരിക്കയിലും യൂറോപ്പിലും വെനീസ് മിനിയേച്ചര്‍ ട്രെയിന്‍ എന്ന പേരില്‍ പ്രസിദ്ധമായ ഇത്തരം ട്രെയിന്‍ കേരളത്തില്‍ ആദ്യമാണ്. ട്രെയിനും റയില്‍വേ സ്റ്റേഷനുകളും സിഗ്‌നലുമെല്ലാം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന സവിശേഷതകൂടി എടുത്താല്‍ രാജ്യത്തുതന്നെ ആദ്യത്തേതും. പൂര്‍ണമായും പ്രകൃതിസൗഹൃദമാണെന്ന പ്രത്യേകതയുമുണ്ട്. ആവിപ്പുകപോലും മലിനീകരണം ഉണ്ടാക്കുന്നതല്ല. മിച്ചമുള്ള സൗരോര്‍ജ്ജം വൈദ്യുതിബോര്‍ഡിനു നല്കാനും കഴിയും.

 

ഒന്‍പത് കോടി രൂപ മുതല്‍മുടക്കുള്ള മിനി ട്രെയിന്‍ പദ്ധതി അണിയിച്ചൊരുക്കിയത് ടൂര്‍ ഫെഡ്, ക്വയിലോണ്‍ മിനിയേച്ചര്‍ റയില്‍വേ എന്നിവരുടെ സഹകരണത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി ആണ്.
വേളി ടൂറിസ്റ്റ് വില്ലേജിലെ 80,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിലവിലുള്ള പാര്‍ക്കും നടപ്പാതയും ചില വിനോദസ്ഥലങ്ങളും ഫ്‌ളോട്ടിങ് റെസ്റ്റോറന്റും പവലിയനുകളും വാണിജ്യ മേഖലകളും ശില്പങ്ങളും മറ്റു നിരവധി ഘടനകളും ഉള്‍പ്പെടുന്നതാണ് 4.99 കോടി രൂപ ചെലവു വരുന്ന വേളി അര്‍ബന്‍ പാര്‍ക്ക്.
ജലാശയത്തില്‍ നിര്‍മ്മിച്ച സ്റ്റേജോടുകൂടിയ, 250 പേര്‍ക്ക് ഇരിക്കാവുന്ന ആംഫിതിയേറ്റര്‍ പ്രത്യേക ആകര്‍ഷണമാകും.

ഗ്രാനൈറ്റ് കല്ലു പാകിയും ലാന്‍ഡ്‌സ്‌കേപ് ചെയ്തും തടാകത്തിന്റെ ചുറ്റും മനോഹരമാക്കിമാറ്റിയിട്ടുണ്ട്. റഫ് കട്ട് ഗ്രാനൈറ്റ് കല്ല്, കരിങ്കല്ല്, വിവിധസ്പീഷിസിലുള്ള ചെടികള്‍ എന്നിവയാല്‍ ലാന്‍ഡ്സ്‌കേപ്പും വളഞ്ഞ നടപാതകളും ഭംഗിയാക്കി.പരമ്പരാഗതവും ലളിതവുമായ ശൈലിയില്‍ തീര്‍ത്ത പ്രവേശനകവാടവുമൊരുക്കിയിട്ടുണ്ട്. അര്‍ദ്ധവൃത്താകൃതിയിലുള്ള പ്രവേശനകവാടത്തിന് ശേഷമുള്ള വിശാലമായ പ്ലാസ ഏരിയയും ബാക്കി ഭാഗങ്ങളും നിറയെ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചു. വേളി വില്ലേജിന്റെ ഭാഗമായ ഫെസിലിറ്റേഷന്‍ സെന്റര്‍ അടക്കമുള്ള മറ്റു നിര്‍മ്മാണങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.