കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന്റെ രണ്ടാംഘട്ട വികസനവുമായി ബന്ധപ്പെട്ട് 13 കോടിയുടെ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയതായി കോങ്ങാട് എം.എല്‍.എ കെ വി വിജയദാസ് അറിയിച്ചു. കൂടുതല്‍ ടൂറിസ്റ്റുകളെ ഉദ്യാനത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടപ്പാത, പവലിയന്‍ മണ്ഡപം, വ്യൂ ടവര്‍, കുട്ടികളുടെ കളിസ്ഥലം, സിറ്റിങ് ഗാലറി, ക്രിക്കറ്റ്-ബാസ്‌ക്കറ്റ്-ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍, തൂക്കുപാലം എന്നിവ നിര്‍മാണം ഉള്‍പ്പെടുത്തിയ പ്രപ്പോസല്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം ലഭിച്ചയുടനെ അംഗീകാരത്തിനായി ടൂറിസം ഡയറക്ടര്‍ക്ക് അയയ്ക്കും. കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ബോട്ടുജെട്ടി, കുട്ടികളുടെ പാര്‍ക്ക്, നടപ്പാത, വിശ്രമ മുറികള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടം എന്നിവയുടെ നവീകരണം, റെയിന്‍ ഷെല്‍ട്ടര്‍ നിര്‍മാണം, കുളം വൃത്തിയാക്കി ഫൗണ്ടന്‍ നിര്‍മിക്കല്‍, കാന്റീന്‍ കെട്ടിട നിര്‍മാണം, ഉദ്യാനത്തിന്റെ മുന്‍വശത്തെ ചുറ്റുമതിലിന്റെ പെയിന്റിങ് തുടങ്ങിയവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതിനായി സര്‍ക്കാര്‍ 2.97 കോടിയാണ് അനുവദിച്ചത്. 2018 സെപ്റ്റംബര്‍ മാസത്തിനകം എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കി.
കെ വിജയദാസ് എംഎല്‍എ അധ്യക്ഷനായ യോഗത്തില്‍ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്. മജീദ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഷംസുദ്ദീന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നുസ്രത്ത് ചേപ്പോടന്‍, എക്‌സിക്യൂട്ടീവ് ഏജന്‍സി ‘സില്‍ക്’ സൈറ്റ് എന്‍ജിനീയര്‍ എസ്. ശ്യാം കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.