വയനാട്:   ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് 19 സീറോ പ്രിവലന്‍സ് പഠനം നടത്തുന്നതിനുളള പ്രാരംഭ നടപടികള്‍ ജില്ലയില്‍ തുടങ്ങി. പഠനത്തിന് മുന്നോടിയായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍, രോഗികളുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍, ശ്വാസകോശ അണുബാധയുള്ളവര്‍, നിരീക്ഷണത്തിന് വിധേയമാക്കപ്പെട്ടവര്‍ തുടങ്ങി സമൂഹത്തില്‍ എത്ര ശതമാനം പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായി എന്ന് കണ്ടെത്തുന്നതിനാണ് പഠനം നടത്തുന്നത്.

തെരഞ്ഞെടുക്കുന്ന വ്യക്തികളില്‍ അവരുടെ സമ്മതത്തോടെ ആന്റിബോഡി ടെസ്റ്റ് നടത്തിയാണ് സീറോ പ്രിവലന്‍സ് പഠനം നടത്തുക. രക്തത്തില്‍ കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം പരിശോധിക്കുകയാണ് ചെയ്യുന്നത്. ജില്ലയില്‍ 5 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും പഠനം നടക്കും. ഇതോടൊപ്പം തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ നിശ്ചിത എണ്ണം ജീവനക്കാരിലും ആന്റിബോഡി പരിശോധന നടത്തും.

തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്തല ലാബുകള്‍, ബ്ലഡ്ബാങ്കുകള്‍ എന്നിവയില്‍ നിന്നുമുള്ള രക്ത സാമ്പിളുകളിലും ആന്റിബോഡിയുടെ സാന്നിധ്യം പരിശോധിക്കും. പൊതുജനങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ആരംഭിക്കുന്നതിന് മുമ്പ് പഠനം നടത്തുന്നതിനാല്‍ സമൂഹത്തില്‍ എത്ര ശതമാനം ആളുകളില്‍ രോഗബാധയേറ്റിരുന്നുവെന്ന് മനസ്സിലാക്കാന്‍ പഠനത്തിലൂടെ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്.