നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയാൽ അത്തരം കേസുകളിൽ വകുപ്പു തല നടപടികളും ക്രിമിനൽ പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. കാഴ്ച പരിമിതരായ വോട്ടർമാർക്ക് പ്രിസൈഡിംഗ് ഓഫീസർമാർ ബ്രെയിലി ഡമ്മി ബാലറ്റ് ഷീറ്റ് വായിക്കാനായി കൊടുക്കണം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ഡമ്മി ബാലറ്റിന്റെ ക്രമത്തിൽ പേരും ക്രമനമ്പറും  ബ്രയിലി ലിപിയിൽ ആലേഖനം ചെയ്തതിനാൽ കാഴ്ചപരിമിതർക്ക് സ്വന്തമായി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകണം. ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തിയതായി പരാതിയുണ്ടായാൽ ഭിന്നശേഷി അവകാശ നിയമത്തിലെ 11-ആം വകുപ്പിന്റെ ലംഘമായി കണക്കാക്കി നടപടിയെടുക്കും. പരാതികൾ scpwdkerala@gmail.com ൽ അയയ്ക്കാം.