അന്നന്ന് കടലില്‍ നിന്നു പിടിക്കുന്ന മത്സ്യം മായം ചേര്‍ക്കാതെ വൃത്തിയാക്കി മുറിച്ച് ന്യായ വിലയ്ക്ക് വില്‍ക്കുന്ന മത്സ്യഫെഡ് അന്തിപ്പച്ച ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് സെക്രട്ടേറിയറ്റിന് സമീപം  മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. നത്തോലി, ചാള തുടങ്ങിയ വില കുറഞ്ഞ മത്സ്യങ്ങളാണ് പ്രധാനമായും മൊബൈല്‍ മാര്‍ട്ടിലൂടെ വില്‍ക്കുന്നത്.
    ഒറീസ, തമിഴ്നാട്, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന മത്സ്യമാണ് മാര്‍ക്കറ്റില്‍ പലപ്പോഴും ലഭിക്കുന്നതെന്നും നാട്ടുകാര്‍ക്ക് മായം ചേര്‍ക്കാത്ത മത്സ്യം നല്‍കാനാണ് മത്സ്യഫെഡിന്റെ പുതിയ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. 651 മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപ്പെക്സ് ഫെഡറേഷനായ മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച പ്രതിഫലം ഉറപ്പാക്കുന്നതിനും നാട്ടുകാര്‍ക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എല്ലാ ദിവസവും വൈകിട്ട് അഞ്ചുമുതല്‍ സെക്രട്ടേറിയറ്റിലും അഞ്ചരമുതല്‍ ആറു വരെ ശാസ്തമംഗലം, വെള്ളയമ്പലം പ്രദേശങ്ങളിലും ആറര മുതല്‍ പട്ടം, പബ്ലിക് ഓഫീസ് പരിസരത്തും മത്സ്യഫെഡിന്റെ ഫിഷറ്റേറിയന്‍ മൊബൈല്‍മാര്‍ട്ട് മത്സ്യ വിപണനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
    വിലവിവരം: മത്തി 100രൂപ, ആവോലി-480, നത്തോലി-80, 120, 200, ചൂര 120, 170, നെയ് ചൂര 270, അയല 190, 250, വാള 330, നെമ്മീന്‍ 450, പൊന്നാരമീന്‍ 380, പൂല 130, കണമ്പ് 280, കുയില്‍ മീന്‍ 200, വറ്റപ്പാര 220, കാരല്‍ 100, മിക്സഡ് 50.
    സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. ബിജുക്കുട്ടനു മത്സ്യ പാക്കറ്റ് നല്‍കിയാണ് മന്ത്രി ആദ്യവില്‍പന നടത്തിയത്. മത്സ്യ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹാരോള്‍ഡ്, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.