*കാൻസർ, ഹൃദ്രോഗം, സ്‌ട്രോക് ചികിത്‌സയ്ക്ക് മികച്ച കേന്ദ്രങ്ങളൊരുങ്ങുന്നു
കേരളത്തിലെ സർക്കാർ ആശുപത്രികളിലേക്ക് രോഗികളുടെ ഒഴുക്ക്. വൻകിട സ്വകാര്യ ആശുപത്രികൾ എഴുതുന്ന ടെസ്റ്റുകൾ ചെയ്യുന്നതിന് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെയും ഗുരുതരരോഗങ്ങൾക്കുള്ള വിലകൂടിയ മരുന്നുകൾ വാങ്ങാനെത്തുന്നവരുടെയും എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 40 ലധികം ആരോഗ്യ കേന്ദ്രങ്ങൾ അത്യാധുനിക ചികിത്‌സാ കേന്ദ്രങ്ങളാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കോർപറേറ്റ് ആശുപത്രികളോടു കിടപിടിക്കും വിധമാകും ഈ മാറ്റം. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളും ജില്ല, താലൂക്ക് ആശുപത്രികളുമാണ് മികച്ച ചികിത്‌സാ കേന്ദ്രങ്ങളാവുക. ഇതോടെ കൂടുതൽ പേർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. 2014ലെ സർവേഫലം അനുസരിച്ച് കേരളത്തിൽ 34 ശതമാനം പേർ മാത്രമായിരുന്നു സർക്കാർ ആശുപത്രികളിൽ ചികിത്‌സ തേടിയിരുന്നത്. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം ഇത് 40 ശതമാനമായി.
ആശുപത്രികളുടെ ആധുനികവത്കരണത്തിന് രണ്ടായിരം കോടി രൂപയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൊത്തം 4000 കോടി രൂപയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഈ നിക്ഷേപം മൂലധന ചെലവുകൾക്ക് മാത്രമാണ് തികയുക. ആവർത്തന ചെലവുകൾക്കായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച  സമ്പൂർണ സാമൂഹ്യ സുരക്ഷാ സ്‌കീമിൽ നിന്നുള്ള വരുമാനം പ്രയോജനപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ വലിയ ചെലവ് സൃഷ്ടിക്കുന്ന പക്ഷാഘാതം, കാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് മികച്ച ചികിത്‌സ ആശുപത്രികളിലൊരുക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. 2014ൽ 66 ശതമാനം പേരാണ് കാൻസർ ചികിത്‌സയ്ക്ക് സർക്കാർ ചികിത്‌സാലയങ്ങളിലെത്തിയത്്. മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതോടെ 85 ശതമാനം പേർ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.
കൊച്ചി കാൻസർ സെന്ററിൽ 400 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മലബാർ കാൻസർ സെന്ററിനെ ആർ. സി. സിയുടെ തലത്തിലേക്ക് ഉയർത്താൻ 300 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുക. അഞ്ച് മെഡിക്കൽ കോളേജുകളിലും കാൻസർ സെന്റർ വരും. ഈ വർഷം പത്ത് കാത്ത് ലാബുകളും അടുത്ത വർഷത്തോടെ രണ്ട് കാത്ത് ലാബുകളും സർക്കാർ ആശുപത്രികളിൽ ആരംഭിക്കും. മെഡിക്കൽ കോളേജുകളിലും എട്ട് ജില്ലാ ആശുപത്രികളിലും നിലവിൽ പക്ഷാഘാത ചികിത്‌സാ സംവിധാനമുണ്ട്. ഈ വർഷം അവസാനത്തോടെ ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. എല്ലാ ജില്ല, താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സംവിധാനം ഈ വർഷം നിലവിൽ വരും.